News

ഇന്ത്യയില്‍ വിദേശനിക്ഷേപത്തില്‍ വന്‍ വര്‍ധനവ്; 6 പാദത്തില്‍ 15% വളര്‍ച്ച,കൂടുതലും സേവനമേഖലയില്‍

ദില്ലി: നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ ആറുപാദത്തില്‍ ഇന്ത്യയ്ക്ക് വിദേശനിക്ഷേപത്തില്‍ വന്‍ വര്‍ധനവ് നേടാന്‍ സാധിച്ചുവെന്ന് റിപ്പോര്‍ട്ട്. 2018-19 നെ അപേക്ഷിച്ച് പതിനഞ്ച് ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ സ്വന്തമാക്കിയത്. 23 ബില്യണ്‍ ഡോളറില്‍ നിന്ന് 26 ബില്യണ്‍ ഡോളറായാണ് വിദേശനിക്ഷേപത്തിന്റെ വളര്‍ച്ച. സേവന മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപമെത്തിയത്.

നാലര ബില്യണ്‍ ഡോളര്‍. കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ആന്റ് ഹാര്‍ഡ് വെയര്‍ മേഖലയില്‍ നാല് ബില്യണും ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ 4.3 ബില്യണ്‍ ഡോളറുമെത്തി. ഓട്ടോമൊബൈല്‍ മേഖലയിലേക്കും ട്രേഡിങ് രംഗത്തേക്കും 2.1 ബില്യണ്‍ ഡോളര്‍ വീതം നിക്ഷേപമെത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സിംഗപ്പൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നിക്ഷേപമെത്തിയത്. എട്ട് ബില്യണ്‍ ഡോളറാണ് ഇവിടെ നിന്ന് മാത്രം ഇന്ത്യയിലേക്ക് എത്തിയത്. മൗറീഷ്യസില്‍ നിന്ന് 6.4 ബില്യണ്‍ ഡോളറും യുഎസില്‍ നിന്ന് 2.2 ബില്യണും ലഭിച്ചു. നെതര്‍ലന്റില്‍ നിന്ന് 2.3 ബില്യണ്‍ ഡോളറും ജപ്പാനില്‍ നിന്ന് 1.8 ബില്യണ്‍ ഡോളറുമാണ് ഇന്ത്യയിലേക്ക് എത്തിയത്. അടുത്തിടെയാണ് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ലഘൂകരിച്ചത്. ഇതേതുടര്‍ന്നാണ് വന്‍ വിദേശനിക്ഷേപം നേടാന്‍ സാധിച്ചത്.

News Desk
Author

Related Articles