News

അസംസ്‌കൃത ചണത്തിന്റെ താങ്ങുവില ക്വിന്റലിന് 250 രൂപ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അസംസ്‌കൃത ചണത്തിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില (എംഎസ്പി) ക്വിന്റലിന് 250 രൂപ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 4,750 രൂപയാണ് ക്വിന്റലിന് വില. 2022-23 സീസണിലേക്കുള്ള ചണത്തിന്റെ താങ്ങുവിലയാണ് ഉയര്‍ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മറ്റിയാണ് താങ്ങുവില വര്‍ധിപ്പിക്കുന്നതിനുള്ള അംഗീകാരം നല്‍കിയത്.

കമ്മീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസറ്റ്സ് ആന്‍ഡ് പ്രൈസസിന്റെ (സിഎസിപി) ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം. ഇതോടെ ചണത്തിന്റെ മൊത്തം ശരാശരി ഉല്‍പ്പാദനച്ചെലവിനെക്കാള്‍ 60.53 ശതമാനം വരുമാനം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വില സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി ജൂട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ജെസിഐ) തുടരും. പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും തരത്തില്‍ നഷ്ടം നേരിട്ടാല്‍ കേന്ദ്രം പൂര്‍ണമായും നികത്തും. ചണ കര്‍ഷകര്‍ക്ക് മികച്ച പ്രതിഫലം ഉറപ്പാക്കുന്നതിനും ഗുണനിലവാരമുള്ള ചണനാരുകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും നടപടി സഹായിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Author

Related Articles