News

അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ; കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരും

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. 2025 ഓടെ ഇന്ത്യ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്താനുള്ള എല്ലാ പദ്ധതികളും നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. ഈ നേട്ടം കൈവരിക്കുന്നതിനായി കാബിനറ്റ് സെക്രട്ടറി പികെ സിന്‍ഹയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. നിക്ഷേപം അധികരിപ്പിക്കുന്നതിനും, വകുപ്പ് തല ദൗത്യങ്ങളെ പറ്റി ചര്‍ച്ച ചെയ്യാനും, വികസന പദ്ധതികളെ പറ്റി ചര്‍ച്ച ചെയ്യാനുമാണ് പികെ സിന്‍ഹയുടെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തത്. 

അതോടപ്പം ബജറ്റ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും, സാമൂഹ്യം, ആരോഗ്യം, സാമ്പത്തികം എന്നീ മേഖലകളില്‍ കൂടുതല്‍ നേട്ടം കൊയ്യാനുമാണ് പികെ സിന്‍ഹ യോഗത്തിലൂടെ ലക്ഷ്യമിടുന്നത്.  ഈ വകുപ്പുകളിലെ സെക്രട്ടറിമാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. 2025 ല്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ എന്ന ഏറ്റവും വലിയ ലക്ഷ്യത്തിലേക്കെത്താനുള്ള പ്രധാന നടപടികളാകും ചര്‍ച്ചയിലുണ്ടാവുക. 

അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്.യവസ്ഥ അഞ്ച് ട്രില്യണ്‍ ഡോളറിലേക്കെത്തുമെന്ന് ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ചാ നിരക്കുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം വിവിധ വകുപ്പ് തലത്തില്‍ നടപ്പിലാക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും രൂപരേഖ തയ്യാറാക്കാനും വേണ്ടിയാണ് സിന്‍ഹ യോഗം വിളിച്ച് ചേര്‍ത്തത്. ധനമന്ത്രി നിര്‍മ്മല സീതാരമനും ഇതേ ലക്ഷ്യം മുന്‍ നിര്‍ത്തി ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ ഇന്ന് സംസാരിക്കും.

 

Author

Related Articles