News

7000 കോടിയുടെ കടത്തിന് പിന്നാലെ വായ്പാദാതാക്കളുടെ സമ്മര്‍ദ്ദവും; കഫേ കോഫീ ഡേ സ്ഥാപകന്റെ ആത്മഹത്യ ബിസിനസ് തകര്‍ച്ചയുടെ വേദനയില്‍; വി.ജി സിദ്ധാര്‍ത്ഥയുടെ മൃതദ്ദേഹം കണ്ടെത്തിയത് മംഗലാപുരത്ത് നിന്നും

മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും ഉടമയുമായ വി.ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പുറത്ത് വരുന്നത് കോടികളുടെ കടം വിവരിക്കുന്ന കണക്കുകളാണ്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകളുടെ ഭര്‍ത്താവായ സിദ്ധാര്‍ഥയെ തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ മംഗളൂരു നേത്രാവതിനദിക്കു കുറുകെയുള്ള പാലത്തിനു സമീപത്താണ് കാണാതായത്. ജീവനൊടുക്കാനായി പുഴയില്‍ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം ശരിവയ്ക്കും വിധമാണ് മൃതദേഹം കണ്ടെത്തിയത്.

ഒരാള്‍ പുഴയിലേക്ക് വീഴുന്നത് കണ്ടെന്ന മീന്‍പിടിത്തക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. നാവികസേനയുടെയും തീരരക്ഷാസേനയുടെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മംഗലാപുരം തീരത്ത് ഒഴിഗെ ബസാറില്‍ നിന്നാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തിയത്. 

സിദ്ധാര്‍ഥയെ കാണാതായതിനു പിന്നാലെ മുദീഗരെയിലെ കോഫീ ഡേ ഗ്ലോബല്‍ ലിമിറ്റഡ് കമ്പനി ഇന്നലെ അടച്ചിരുന്നു. കാപ്പിക്കുരു വ്യവസായത്തിലെ എ.ബി.സി. ട്രേഡിങ് കമ്പനിയുടെ അനുബന്ധ യൂണിറ്റാണ് കോഫീ ഡേ ഗ്ലോബല്‍ ലിമിറ്റഡ്. ഏഷ്യയിലെ ഏറ്റവും വലിയ കാപ്പി എസ്റ്റേറ്റിന്റെ ഉടമ കൂടിയായിരുന്നു സിദ്ധാര്‍ഥ. സംഭവമറിഞ്ഞ്, എസ്.എം. കൃഷ്ണയുടെ വസതിയിലേക്കു മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരെത്തി.

കൃഷ്ണയുടെ മൂത്തമകള്‍ മാളവികയാണു സിദ്ധാര്‍ഥയുടെ ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്. ഇന്ത്യയിലെ 'കാപ്പി രാജാവ്' എന്നറിയപ്പെടുന്ന സിദ്ധാര്‍ഥയ്ക്ക് 7000 കോടി രൂപയുടെ കടബാധ്യതയുള്ളതായി പറയപ്പെടുന്നു. ബിസിനസ് നഷ്ടത്തിലാണെന്നും മുന്നോട്ടുപോകാന്‍ നിവൃത്തിയില്ലെന്നും ചൂണ്ടിക്കാട്ടി, അദ്ദേഹം ജീവനക്കാര്‍ക്കെഴുതിയ കത്തും പുറത്തുവന്നിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സിദ്ധാര്‍ഥ സ്വന്തം കാറില്‍ ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ടത്. ഒപ്പം ഡ്രൈവര്‍ ബസവരാജും ഉണ്ടായിരുന്നു. ഹാസനിലെ സകലേഷ്പുരയില്‍ നിന്ന് കാര്‍ മംഗളൂരുവിലേക്ക് വിടാന്‍ ആവശ്യപ്പെട്ടെന്നാണ് ബസവരാജ് പറയുന്നത്. വൈകീട്ട് ഏഴോടെ മംഗളൂരുവിലെത്തി. നഗരത്തില്‍ കയറാതെ നേത്രാവതി പാലത്തിനരികിലേക്ക് വണ്ടിവിടാന്‍ സിദ്ധാര്‍ഥ നിര്‍ദ്ദേശിച്ചു. ഇതിനിടെ സിദ്ധാര്‍ഥയ്ക്ക് ഫോണ്‍വന്നു.

വണ്ടി നേത്രാവതി പാലത്തിനരികെ നിര്‍ത്താനും പാലത്തിന്റെ മറുവശത്ത് കാത്തുനില്‍ക്കാനും പറഞ്ഞു. പാലത്തിനപ്പുറത്തേക്ക് നടന്നുവന്ന സിദ്ധാര്‍ഥ, ഒന്നുകൂടി നടന്നുവരാമെന്ന് പറഞ്ഞു. എന്നാല്‍, അരമണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്തിയില്ല. ഫോണ്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചെന്നും ബസവരാജ് മൊഴിനല്‍കി. ഇതിനിടെയാണ് ചാടി മരണത്തിന്റെ സൂചനകള്‍ കിട്ടിയത്.

സിദ്ധാര്‍ഥ ഫോണില്‍ അവസാനമായി സംസാരിച്ചത് ചിക്കമംഗളൂരു കഫെ കോഫി ഡേ മാനേജര്‍ ജാവേജ്, ബെംഗളൂരു യൂണിറ്റ് മാനേജര്‍ ചിദംബര്‍, ഡ്രൈവര്‍ ബസവരാജ് എന്നിവരോടാണെന്ന് പൊലീസ് കണ്ടെത്തി. മൂവരുടെയും മൊഴിയെടുത്തു. 'കോഫി കിങ്' എന്നാണ് സിദ്ധാര്‍ഥ് അറിയപ്പെടുന്നത്. 1996-ലാണ് ബെംഗളൂരുവിലെ ബ്രിഗേഡ് റോഡില്‍ 'കഫേ കോഫി ഡേ'യ്ക്ക് തുടക്കംകുറിച്ചത്. നിലവില്‍ ഇന്ത്യയുള്‍പ്പെടെ ആറുരാജ്യങ്ങളിലായി 1751 കഫേകളുണ്ട്. ഇന്ത്യയില്‍മാത്രം 1400 എണ്ണം.

കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 6547 കോടി രൂപയാണ് സിദ്ധാര്‍ഥയുടെ കോഫി ഡേ എന്റര്‍പ്രൈസസിന്റെ ബാധ്യത. ഇതില്‍ അദ്ദേഹം കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നെന്നാണ് വിവരം. കഴിഞ്ഞമാസം അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും ആദായനികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

കാണാതാവുന്നതിനുമുന്നെ കഫേ കോഫി ഡേ ജീവനക്കാര്‍ക്കായി സിദ്ധാര്‍ഥ എഴുതിയ കത്തും പുറത്തുവന്നിട്ടുണ്ട്. സാമ്പത്തികബാധ്യതയ്ക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും ആദായ നികുതിവകുപ്പധികൃതര്‍ നിരന്തരം വേട്ടയാടുകയാണെന്നും കത്തില്‍ പറയുന്നു. എന്നാല്‍, കത്തിന്റെ ആധികാരികത ചോദ്യംചെയ്ത് ആദായനികുതി വകുപ്പ് രംഗത്തെത്തി. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലുള്ള ഒപ്പും കത്തിലെ ഒപ്പും തമ്മില്‍ സാമ്യമില്ലെന്നാണ് വകുപ്പിന്റെ പ്രാഥമികവിലയിരുത്തല്‍.

പരിശ്രമത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും 37 വര്‍ഷം, ഉടമാവകാശമുള്ളതും അനുബന്ധ കമ്പനികളിലുമായി സൃഷ്ടിച്ചതു മുപ്പതിനായിരത്തോളം തൊഴിലവസരം, ടെക്‌നോളജി കമ്പനികളില്‍ മറ്റൊരു 20,000 പേര്‍ക്കു ജോലി... കഠിനാധ്വാനം ചെയ്തിട്ടും മാതൃകാ ബിസിനസ് സംരംഭകനാകാന്‍ സാധിച്ചില്ല, എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവരെയും ഹതാശരാക്കിയതിനു മാപ്പ്... സിദ്ധാര്‍ഥ ഓഹരിയുടമകള്‍ക്കെഴുതിയ കത്തിലെ വരികളാണിത്. സാമ്പത്തിക പ്രതിസന്ധിക്കുപുറമേ വിവിധ കോണുകളില്‍നിന്ന് അഭിമുഖീകരിക്കേണ്ടിവന്ന സമ്മര്‍ദം ഉള്‍പ്പെടെ വ്യക്തമാക്കുന്ന കത്തില്‍നിന്ന് സിദ്ധാര്‍ഥ ജീവനൊടുക്കിയതാകാമെന്നാണു സൂചന.

സിദ്ധാര്‍ത്ഥയെ കാണാതായതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരെയും കോഫീഡേ കുടുംബാംഗങ്ങളെയും അഭിസംബോധന ചെയ്ത് സിദ്ധാര്‍ഥയെഴുതിയ കത്ത് പുറത്തായത്. സാമ്പത്തിക പ്രതിസന്ധിക്കുപുറമേ ഓഹരിയുടമകളില്‍നിന്നുള്ള ശക്തമായ സമ്മര്‍ദവും അതിജീവിക്കാനുള്ള ത്രാണി ഇനി തനിക്കില്ലെന്നു കത്തില്‍ സിദ്ധാര്‍ഥ വ്യക്തമാക്കുന്നു. ദീര്‍ഘനാളായി അതിജീവനത്തിന്റെ പോരാട്ടത്തിലായിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസമാണ് പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ഓഹരി ഇടപാടുകള്‍ സംബന്ധിച്ച് ഒരു ഇക്വിറ്റി പങ്കാളിയില്‍നിന്നുള്ള സമ്മര്‍ദം താങ്ങാവുന്നതിലും അപ്പുറമാണ്.

സുഹൃത്തില്‍നിന്നു വന്‍തുക കടംപറ്റി ആറുമാസം മുമ്പ് ഇടപാടുകള്‍ ഭാഗികമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെ മറ്റു വായ്പാദാതാക്കളും പണത്തിനായി നാലുകോണില്‍നിന്നും വരിഞ്ഞു മുറുക്കിയതോടെ മുന്നോട്ടുപോക്ക് ദുഷ്‌കരമാക്കിയിരിക്കുന്നു- പ്രതിസന്ധിയുടെ തീവ്രതയ്ക്കു കത്തിലെ വരികള്‍ സാക്ഷ്യം. പങ്കാളികള്‍ക്കു പുറമേ മുന്‍ ആദായനികുതി ഡയറക്ടറേറ്റ് ജനറലിനെയും (ഡി.ജി) പ്രതിക്കൂട്ടിലാക്കുന്നതാണു കത്ത്. സമൂഹത്തിനുമുന്നില്‍ താറടിച്ചും അപമാനിച്ചും മാനസികമായി തകര്‍ക്കുന്നതായിരുന്നു ആദായനികുതി ഉന്നതന്റെ പെരുമാറ്റം.

പുതുക്കിയ റിട്ടേണുകള്‍ സമര്‍പ്പിച്ചിട്ടും രണ്ടുവട്ടം കോഫീഡേ ഓഹരികള്‍ പിടിച്ചെടുക്കുന്നതില്‍വരെയെത്തി കാര്യങ്ങള്‍. നീതിക്കു നിരക്കാത്ത പ്രവൃത്തികളിലൂടെ പ്രതിസന്ധിയുടെ കടലാഴങ്ങളിലേക്കു തള്ളിവിടുന്നതില്‍ ഡി.ജിക്കു നിര്‍ണായക പങ്കുണ്ട്- കത്ത് പറയുന്നു. ആസ്തികളുടെ വിശദാംശങ്ങളും ഏകദേശ മൂല്യവും അടങ്ങുന്ന കുറിപ്പും ഇതിനൊപ്പമുണ്ട്. ബാധ്യതകള്‍ തീര്‍ക്കാന്‍ അവ സഹായിക്കും. പുതിയ മാനേജ്‌മെന്റിനു കീഴില്‍ കമ്പനിയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ എല്ലാ ജീവനക്കാരോടും അഭ്യര്‍ത്ഥിക്കുന്നു- കത്ത് അവസാനിക്കുന്നത് ഇങ്ങനെ.

Author

Related Articles