News

ചൈനയുടെ 4000 കോടി കച്ചവടം പിടിച്ചടക്കാന്‍ ഒരുങ്ങി സിഎഐടി

ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കാന്‍ വ്യാപാരി സമിതിയായ ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേര്‍സിന്റെ (സിഎഐടി) നിര്‍ദ്ദേശം. അടുത്ത മാസം മുതല്‍ ഹിന്ദുസ്ഥാനി രാഖി പുറത്തിറക്കി ഉത്സവകാലത്തെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിച്ചിരുന്ന 4000 കോടി കച്ചവടം പിടിച്ചടക്കുകയാണ് ലക്ഷ്യം.

ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേര്‍സ് 5000 രാഖികള്‍ പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങിന് കൈമാറും. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് നല്‍കാനാണിത്.

ഏഴ് കോടി അംഗങ്ങളും 40,000 വ്യാപാരി അസോസിയേഷനുകളും ഉള്ള സംഘടനയാണ് സിഎഐടി. ഇക്കുറി ആഗസ്റ്റ് മൂന്നിന് തീര്‍ത്തും ഹിന്ദുസ്ഥാനി രാഖി ആഘോഷം മതിയെന്നാണ് സംഘടനയുടെ നിലപാട്. ഇതിലൂടെ പതിവായി ചൈനീസ് കമ്പനികള്‍ക്ക് ലഭിച്ചിരുന്ന 4000 കോടിയുടെ കച്ചവടം നേടാനാവുമെന്നാണ് വിലയിരുത്തല്‍.

ചൈനയില്‍ നിന്ന് കയറ്റി അയച്ച രാഖിയോ രാഖി അനുബന്ധ ഉല്‍പ്പന്നങ്ങളോ വില്‍ക്കരുത്. ഇത് രാജ്യത്തിന്റെ അതിര്‍ത്തി കാത്ത് രക്ഷിക്കുന്ന സൈനികരെ കരുതിയുള്ള തീരുമാനമാണെന്നും സിഎഐടി വ്യക്തമാക്കി. രക്ഷാബന്ധന്‍ കാലത്ത് ആറായിരം കോടിയുടെ കച്ചവടം ഇന്ത്യയില്‍ നടക്കാറുണ്ടെന്നും ഇതില്‍ നാലായിരം കോടിയും ചൈനയാണ് കൊണ്ടുപോകുന്നതെന്നുമാണ് സിഎഐടിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Author

Related Articles