News

5000ത്തില്‍ നിന്നും 700 രൂപയിലേക്ക് കൂപ്പുകുത്തി ഏലക്ക വില; കര്‍ഷകരും കച്ചവടക്കാരും പ്രതിസന്ധിയില്‍

സുഗന്ധ റാണിയായ ഏലക്കയുടെ വില കുത്തനെ ഇടിഞ്ഞു.  രണ്ടു വര്‍ഷം മുമ്പ്  കിലോഗ്രാമിന് 5000 രൂപ വില കിട്ടിയിരുന്നയിടത്ത് നിന്നും 700  രൂപയിലേക്കാണ് വില കുത്തനെ ഇടിഞ്ഞത്. ഇതോടെ ഏല കര്‍ഷകരും കച്ചവടക്കാരും ഒരുപോലെ പ്രതിസന്ധിയിലായി. 2020 ജനുവരിയില്‍ ഒരു കിലോ ഏലക്കായ്ക്ക് 5000 രൂപക്ക് മുകളിലാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. 2019 ല്‍ ഒരു ദിവസം ഏലക്ക വില 7000 രൂപ വരെ എത്തി. 2020 നവംബര്‍ മുതലാണ് ഏലത്തിന്റെ വിലയിടിഞ്ഞു തുടങ്ങിയത്.

കൊവിഡിനെ തുടര്‍ന്ന് കയറ്റുമതി കുറഞ്ഞതാണ് വില കുറയാന്‍ പ്രധാന കാരണം. ഒമിക്രോണ്‍വ്യാപനം കൂടിയതോടെ കഴിഞ്ഞ രണ്ടാഴ്ചയായി വില കുത്തനെ ഇടിയാന്‍ തുടങ്ങി. 600 മുതല്‍ 700 രൂപ വരെ മാത്രമാണ് കര്‍ഷകര്‍ക്കിപ്പോള്‍ കിട്ടുന്നത്. 35 വര്‍ഷം മുന്‍പത്തെ വിലയിലേക്കാണ് നിലവില്‍ ഏലയ്ക്കാ വില കൂപ്പു കുത്തിയിരിക്കുന്നത്.

ഉല്‍പ്പാദന ചെലവിന് ആനുപാതികമായി കിലോയ്ക്ക് 1500 രൂപയെങ്കിലും വില കിട്ടിയാലേ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂ. വിദേശ രാജ്യങ്ങള്‍ ഏലം വാങ്ങിത്തുടങ്ങാത്തതാണ് വിലത്തകര്‍ച്ചക്ക് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നാല്‍ ആഭ്യന്തര കയറ്റുമതി പോലും  നിലക്കുന്ന സ്ഥിതിയാകും.

വില ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകരും കൂടിയ വിലക്ക് വാങ്ങിയത് വില്‍ക്കാനാകാതെ കച്ചവടക്കാരും വന്‍തോതില്‍ ഏലം സൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍ വിപണിയില്‍ ഡിമാന്‍ഡ് കൂടാനുള്ള സാധ്യത വിരളമാണ്. ഇതു മൂലം അടുത്ത സമയത്തൊന്നും ഏലത്തിന്റെ വില കൂടാനിടയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Author

Related Articles