News

ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നോട്ടമിട്ടതിന് പിന്നാലെ സെബിയിലേക്കും; കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് സെബി ചെയര്‍മാന്‍; ബജറ്റ് നിര്‍ദ്ദേശം പുനപരിശോധിക്കണമെന്ന് അജയ് ത്യാഗി

ഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ണുവെക്കാന്‍ തുടങ്ങിയിട്ട് ഏതാനും നാളുകളായി. എന്നാല്‍ ഇതേ ഉദ്ദേശ്യം വെച്ചുകൊണ്ട് സര്‍ക്കാര്‍ സെബിയുടെ പണത്തിലും ഇപ്പോള്‍ നോട്ടമിട്ടിരിക്കുകയാണ്. സെബിയുടെയും, റിസര്‍വ് ബാങ്കിന്റെ പണം പൊതുവികസനത്തിനായി ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്ത് വലിയ വിവാദമാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുന്ന സന്ദര്‍ഭത്തിലാണ്  റിസര്‍വ് ബാങ്കിന്റെയും സെബിയുടെയും പണം സാധാരണ രീതിയില്‍ ഉപോഗിക്കാറുള്ളത്.

എന്നാല്‍ സെബിയുടെ മിച്ച ഫണ്ടുകള്‍ സര്‍ക്കാരിന് കൈമാറാനുള്ള ബജറ്റ് നിര്‍ദ്ദേശത്തെ സെബി ചെയര്‍മാന്‍ അജയ് ത്യാഗി ഇപ്പോള്‍ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. 75 ശതമാനം മിച്ച ഫണ്ടുകള്‍ സര്‍ക്കാരിലേക്ക് എത്തിക്കുക എന്ന നിര്‍ദ്ദേശമായിരുന്നു ബജറ്റിലുണ്ടായിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പുനപരിശോധന ആവശ്യമാണെന്ന് പറഞ്ഞാണ് ത്യാഗി കേന്ദ്ര ധനമന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്.

2019ലെ ഫിനാന്‍സ് ബില്ലിലുള്ള നിര്‍ദ്ദേശം നടപ്പിലാക്കുന്നത് വഴി സെബിയുടേയും സെക്യൂരിറ്റിസ് മാര്‍ക്കറ്റിന്റെയും പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും ത്യാഗി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം സാമ്പത്തിക സുസ്ഥിര വികസന കൗണ്‍സിലുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിച്ച ഫണ്ടുകള്‍ സൂക്ഷിക്കുന്നതിനെ പറ്റിയുള്ള ആവശ്യകതയെ കുറിച്ചും നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും ത്യാഗി ഓര്‍മ്മിപ്പിക്കുന്നു.

സര്‍ക്കാര്‍ നീക്കം സെബിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സെബി എംപ്ലോയിസ് അസോസിയേഷന്‍, ബ്രോക്കേഴ്‌സ് ഫോറം അംഗങ്ങളടക്കം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതേ വേളയില്‍ തന്നെയാണ് ലിസ്റ്റഡ് കമ്പനികളുടെ പൊതു ഓഹരിയില്‍ വര്‍ധനവുണ്ടാക്കണമെന്ന പ്രധാന ആവശ്യവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്തെത്തിയത്. ആവശ്യം പരിഗണിക്കാനായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിപണി നിയന്ത്രകരായ സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം.

ലിസ്റ്റഡ് കമ്പനികളുടെ ഓഹരി 25 ശശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി മാറ്റുകയെന്ന ആവശ്യമാണ് ധനമന്ത്രാലയം ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. അതേസമയം സെബി ഇത് ഉയര്‍ത്താന്‍ സാധ്യമല്ലെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ചിലര്‍ പറയുന്നത്. പൊതുഓഹരി പങ്കാളിത്തം ഉയര്‍ത്തിയാല്‍ പല കമ്പനികളെയും മോശമായി ബാധിച്ചേക്കും. 

അതേസമയം പ്രോമട്ടര്‍ വിഹിതം കൂടുതലുള്ള കമ്പനികളില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാകുമെന്നാണ് വിപണി വൃത്തങ്ങളിലുള്ള ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം 1400 ലിസ്റ്റഡ് കമ്പനികളിലാണ് 65 ശതമാനത്തിലധികം വരുന്ന പ്രൊമോട്ടര്‍മാരുള്ളത്.

Author

Related Articles