News

വരുമാന നഷ്ടം നികത്താന്‍ രണ്ടാം വര്‍ഷവും കേന്ദസര്‍ക്കാര്‍ വായ്പയെടുത്തേക്കും; എടുക്കുന്നത് 1.6 ലക്ഷം കോടി രൂപ

നികുതിപിരിവിലെ കുറവുമൂലം സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം നികത്താന്‍ രണ്ടാം വര്‍ഷവും കേന്ദസര്‍ക്കാരിന് വന്‍തോതില്‍ വായ്പയെടുക്കേണ്ടിവരും. നടപ്പ് സാമ്പത്തിവര്‍ഷം 1.58 ലക്ഷം കോടി രൂപ (21.7 ബില്യണ്‍ ഡോളര്‍) അധിക വായ്പയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ചരക്ക് സേവന നികുതി സമിതി മെയ് 28ന് യോഗം ചേര്‍ന്ന് സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ച് ചര്‍ച്ച ചെയ്യും.

2.7 ലക്ഷം കോടി രൂപയോളമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടി വരികയെങ്കിലും ഈയനത്തില്‍ 1.1 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന് അധികമായി വേണ്ടിവരിക. ധനകമ്മി പരിഹരിക്കാന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ 12 ലക്ഷം കോടി രൂപയ്ക്കുപുറമെയാണിത്. ബോണ്ട് വാങ്ങല്‍ പദ്ധതിയിലൂടെ ഒരു ലക്ഷം കോടി രൂപ സമാഹരിച്ച് ഇതുവരെയുള്ള വരുമാന ചോര്‍ച്ചയ്ക്ക് ആശ്വാസമേകാന്‍ ആര്‍ബിഐക്കു കഴിഞ്ഞിട്ടുണ്ട്. ബോണ്ട് ആദായം 20 ബേസിസ് പോയിന്റ് താഴ്ത്തി 5.97 ശതമാനത്തിലെത്തിക്കാനും റിസര്‍വ് ബാങ്കിന് കഴിഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിന്തുടര്‍ന്ന രീതി തന്നെയായിരിക്കും വായ്പയുടെ കാര്യത്തില്‍ ഇത്തവണയും സ്വീകരിച്ചേക്കുക. അധികവായ്പ, തുക, എടുക്കേണ്ടസമയം എന്നിവ റിസര്‍വ് ബാങ്കുമായി ആലോചിച്ചായിരിക്കും തീരുമാനമെടുക്കുക. ഏപ്രില്‍ വരെയുള്ള ഏഴുമാസക്കാലം ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയിലധികമായിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തെതുര്‍ന്ന് പ്രാദേശികമായി പലയിടങ്ങളിലും അടച്ചിട്ടതിനാല്‍ ഉപഭോഗത്തില്‍ കാര്യമായ ഇടിവുണ്ടായതാണ് നികുതി വരുനമാനത്തെ ബാധിച്ചത്. ജിഎസ്ടി നടപ്പാക്കിയപ്പോഴുള്ള വ്യവസ്ഥപ്രകാരം, വരുമാന നഷ്ടമുണ്ടായാല്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ട്.

Author

Related Articles