News

ജിഎസ്ടി വരുമാനക്കുറവ്: പ്രതിവാര ഗഡുവായി സംസ്ഥാനങ്ങള്‍ക്ക് 2,104 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാനക്കുറവ് പരിഹരിക്കുന്നതിന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് 19-ാം പ്രതിവാര ഗഡുവായ 2,104 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു. ഇതില്‍ 2,103.95 കോടി രൂപ 7 സംസ്ഥാനങ്ങള്‍ക്കും 0.05 കോടി രൂപ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമാണ് അനുവദിച്ചത്.

ഇതുവരെ കണക്കാക്കിയ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ 96 ശതമാനവും സംസ്ഥാനങ്ങള്‍ക്കും, നിയമ നിര്‍മ്മാണ സഭകള്‍ നിലവിലുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിക്കഴിഞ്ഞു. ഇതില്‍ 97,242.03 കോടി രൂപ സംസ്ഥാനങ്ങള്‍ക്കും, 8,861.97 കോടി രൂപ നിയമ നിര്‍മ്മാണ സഭകള്‍ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായാണ് നല്‍കിയത്.

സംസ്ഥാനങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.50 ശതമാനം അധിക വായ്പയെടുക്കാന്‍ നല്‍കിയ അനുമതി പ്രകാരം, പ്രത്യേക ജാലക സംവിധാനത്തിലൂടെ സ്വരൂപിച്ച ഫണ്ടുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 08.03.2021 വരെ കൈമാറിയതിന്റെ വിവരങ്ങങ്ങും ധനകാര്യ മന്ത്രാലയം പുറത്ത് വിട്ടു.

അതേസമയം, ജിഎസ്ടി വരുമാനം ഫെബ്രുവരിയില്‍ തുടര്‍ച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടി രൂപ മറികടന്നിരുന്നു. 1.13 ലക്ഷം കോടി രൂപയാണ് ഫെബ്രുവരി മാസത്തെ ജിഎസ്ടി വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വളര്‍ച്ചയാണ് നികുതി വരുമാനത്തിലുണ്ടായത്. അതേസമയം ജനുവരിയില്‍ ഇത് 1.20 ലക്ഷം കോടി രൂപയായിരുന്നു. ജിഎസ്ടി വരുമാനത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് ഇത്.

Author

Related Articles