News

വോഡഫോണ്‍ ഐഡിയ പാപ്പരത്തം ഫയല്‍ ചെയ്യില്ല; ബിഎസ്എന്‍എല്ലില്‍ ലയിക്കുമോ?

ന്യൂഡല്‍ഹി: വോഡഫോണ്‍ ഐഡിയ കുമാര്‍ മംഗളം ബിര്‍ളയുടെ രാജിയോടെ ആകെ പ്രതിസന്ധിയിലാണ്. കമ്പനിയുടെ സാമ്പത്തിക ദുരിതമാണ് പ്രധാനമായും ചര്‍ച്ചയാവുന്നത്. അതുകൊണ്ട് നിലനില്‍പ്പ് തന്നെ വലിയ അപകടത്തിലാണ്. മൊത്ത വരുമാനം, സ്പെക്ട്രം അലോക്കേഷന്‍, ഒപ്പം മറ്റ് പ്രവര്‍ത്തന ചെലവുകളും അടക്കമുള്ള കാര്യങ്ങള്‍ക്ക് നല്‍കേണ്ട ബാധ്യതകളാണ് കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയുടെ നിലയില്ലാ കയത്തിലേക്ക് എടുത്തെറിഞ്ഞത്. അതേസമയം വിഐ സ്വമേധയാ പാപ്പരത്തം ഫയല്‍ ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ട്.
 
ആദിത്യ ബിര്‍ള ഗ്രൂപ്പിലെ സീനിയര്‍ എക്സിക്യൂട്ടീവുകള്‍ തന്നെയാണ് പാപ്പരത്തം ഫയല്‍ ചെയ്യുന്നില്ലെന്ന് അറിയിച്ചത്. ടെലികോം മേഖലയിലെ വെല്ലുവിളികളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് എബിജി ഗ്രൂപ്പ് പറയുന്നത്. കമ്പനിയുടെ ഓഹരി ഉടമകളില്‍ നിന്നെല്ലാം തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ് വോഡഫോണ്‍ ഐഡിയ. കമ്പനിയെ രക്ഷിക്കാന്‍ തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് കുമാര്‍ മംഗളം ബിര്‍ള കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. രാജിവെച്ച അവസരത്തിലായിരുന്നു അറിയിച്ചത്. ഈ ഓഹരികള്‍ പൊതുമേഖല അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനത്തിനോ വില്‍ക്കാന്‍ തയ്യാറാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

27.66 ശതമാനം ഓഹരികളാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന് വിഐയിലുള്ളത്. വോഡഫോണില്‍ ഇത് 44.39 ശതമാനമാണ്. സര്‍ക്കാരിന്റെ കൈയ്യിലാണ് കമ്പനിയുടെ ഭാവിയെന്നാണ് വിഐ പറയുന്നത്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ രവീന്ദര്‍ ടക്കര്‍ നേരത്തെ 9500 ജീവനക്കാരോട് തുടര്‍ന്നും തന്റെ പിന്തുണ അവര്‍ക്കുണ്ടാവുമെന്ന് അറിയിച്ചിരുന്നു. കുമാര്‍ മംഗളം ബിര്‍ള സ്ഥാനമൊഴിഞ്ഞത് കൊണ്ട് എബിജിയുടെ പിന്തുണ ഇല്ലാതാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിനും, മാര്‍ക്കറ്റില്‍ മുന്നിലെത്തുന്നതിനുമാണ് ജീവനക്കാര്‍ ശ്രമിക്കേണ്ടതെന്നും രവീന്ദര്‍ ടക്കര്‍ പറഞ്ഞു.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ വോഡഫോണ്‍ ഐഡിയ ഓഹരികള്‍ വില്‍ക്കാനുള്ള നടപടി അംഗീകരിക്കുകയാണെങ്കില്‍ ഇപ്പോഴത്തെ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടേക്കാം. ആദിത്യ ബിര്‍ള ഗ്രൂപ്പിന് പുറമേ ബ്രിട്ടീഷ് വോഡഫോണ്‍ പിഎല്‍സിയുടെ 44 ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്. ബിഎസ്എന്‍എല്ലും വോഡഫോണ്‍ ഐഡിയയും തമ്മിലുള്ള സമന്വയം ടെലികോ മേഖലയ്ക്ക് തന്നെ സാമ്പത്തികമായി ഗുണം ചെയ്യും. ഇവരുടെ ഓഹരികള്‍ സര്‍ക്കാര്‍ ഭാഗികമായി കൈകാര്യം ചെയ്തേക്കും. വരുമാനമില്ല എന്നതാണ് വോഡഫോണ്‍ ഐഡിയ നേരിടുന്ന പ്രധാന പ്രശ്നം. ധനസമാഹരണ പദ്ധതി നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല.

അതോടൊപ്പം ബിഎസ്എന്‍എല്ലിന് ഇവരുടെ വരവ് ഗുണം ചെയ്യും. ഫോര്‍ ജി നെറ്റ് വര്‍ക്ക് അടക്കം ബിഎസ്എന്‍എല്ലില്‍ കുഴപ്പത്തിലാണ്. വരിക്കാര്‍ക്കായി ഫോജി നെറ്റ് വര്‍ക്ക് ആരംഭിക്കാന്‍ സഹായകരമാകുന്ന എയര്‍വേവ് കമ്പനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. ബിഎസ്എന്‍എല്ലിന് മൊബൈല്‍ ഇന്റര്‍നെറ്റ് മേഖലയില്‍ നേരിടുന്ന തിരിച്ചടി ഇക്കാര്യത്തിലാണ്. പ്രീപെയ്ഡ് വരിക്കാരെ അതിവേഗം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് ബിഎസ്എന്‍എല്ലിന്. അതുകൊണ്ട് 4 ജി നെറ്റ് വര്‍ക്ക് അവര്‍ക്ക് ആവശ്യമാണ്. ഇതാണെങ്കില്‍ വോഡഫോണ്‍ ഐഡിയക്കൊപ്പമുണ്ട്. മറ്റ് പ്രശ്നങ്ങളാണ് അവര്‍ക്കുള്ളത്. അതുകൊണ്ട് ഏറ്റെടുക്കല്‍ ബിഎസ്എന്‍എല്ലിന്റെ കരുത്ത് വര്‍ധിപ്പിക്കും.

എജിആര്‍ ഇഷ്യൂവിന് 1.5 ലക്ഷം കോടി രൂപ വരുന്ന വോഡഫോണ്‍ ഐഡിയയുടെ കുടിശ്ശിക കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ റെഡി ഫോര്‍ ജി നെറ്റ് വര്‍ക്ക് ബിഎസ്എന്‍എല്ലിന് നല്‍കാന്‍ വോഡഫോണ്‍ ഐഡിയക്ക് സാധിക്കും. അവരുടെ 4 ജി നെറ്റ് വര്‍ക്ക് ലഭ്യതയും ഇതോടെ വേഗത്തിലാവും. ഏജിആര്‍ പ്രശ്നം സര്‍ക്കാരിന്റെ കീഴില്‍ വരുന്നതാണ്. ആ പ്രശ് നം പരിഹരിക്കാനും കേന്ദ്രത്തിന് സാധിക്കും. ഈ സാഹചര്യത്തില്‍ ഈ കമ്പനികള്‍ തമ്മില്‍ ലയിക്കാനും സാധ്യതയുണ്ട്. അത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഇവരുടെ മാര്‍ക്കറ്റിലെ എതിരാളികള്‍ ഈ നീക്കത്തെ തടസ്സപ്പെടുത്താനും സാധ്യതയുണ്ട്.

Author

Related Articles