News

അതിര്‍ത്തി സംഘര്‍ഷം ചൈനീസ് ടെക്ക് ലോകത്തിന് തിരിച്ചടിയായി; ചൈനീസ് ആപ്പുകളുടെ വിപണി വിഹിതം ഇടിഞ്ഞു

അതിര്‍ത്തിയില്‍ ഇന്ത്യയുമായി നടക്കുന്ന അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനീസ് ടെക്ക് ലോകം വലിയ വില കൊടുക്കുകയാണ്. പോയവര്‍ഷം ചൈനയുമായുള്ള പ്രശ്നം രൂക്ഷമായതിനെത്തുടര്‍ന്ന് നിരവധി പ്രാദേശിക ഡെവലപ്പര്‍മാര്‍ മൊബൈല്‍ ആപ്പ് ആശയങ്ങളുമായി രംഗത്തുവരുന്നത് ലോകം കണ്ടിരുന്നു. ഫലമോ, 2020 -ല്‍ ചൈനീസ് ആപ്പുകളുടെ മൊത്തം ഇന്‍സ്റ്റാള്‍ വിഹിതം 38 ശതമാനത്തില്‍ നിന്നും 29 ശതമാനമായി ചുരുങ്ങി. ചൈനയുടെ വീഴ്ച്ചയില്‍ നേട്ടം കൊയ്തിരിക്കുന്നതും ഇന്ത്യ തന്നെ. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ആപ്പുകളുടെ മൊത്തം ഇന്‍സ്റ്റാള്‍ വിഹിതം 39 ശതമാനമായി വര്‍ധിച്ചത് കാണാം.

ഇന്ത്യ കഴിഞ്ഞാല്‍ ഇസ്രായേല്‍, അമേരിക്ക, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളും ടെക് ലോകത്തെ ചൈനയുടെ വീഴ്ച്ച മുതലെടുത്തു. ആപ്പ്സ്ഫ്ളയര്‍ ഇന്ത്യയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇടത്തരം നഗരമേഖലകളിലാണ് മൊബൈല്‍ ആപ്പുകളുടെ ഉപയോഗം കൂടുതല്‍. ഇന്ത്യയില്‍ രേഖപ്പെടുത്തിയ 85 ശതമാനം ആപ്പ് ഇന്‍സ്റ്റാളുകളും 'ടിയര്‍ വണ്‍', 'ടിയര്‍ ടൂ' നഗരങ്ങളില്‍ നിന്നുള്ളതാണ്. ഗെയിമിങ്, ഫൈനാന്‍സ്, വിനോദ മേഖലകളിലുള്ള ആപ്പുകള്‍ക്കാണ് ചെറു നഗരങ്ങളിലും പട്ടണങ്ങളിലും ഡിമാന്‍ഡ് ഏറെയും.

ലോക്ക്ഡൗണില്‍ ആളുകള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ ആപ്പുകളിലുള്ള സമയം ചിലവഴിക്കല്‍ കാര്യമായി വര്‍ധിച്ചു. ഇതേസമയം, മൊബൈലിലുള്ള അനാവശ്യ ആപ്പുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. നിശ്ചിത ദിവസത്തിന് ശേഷം ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞെന്നും ആദ്യ ദിനംതന്നെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തവരുടെ എണ്ണം കൂടിയെന്നും ആപ്പ്സ്ഫളയര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ഇന്ത്യക്കാരുടെ കാര്യമെടുത്താല്‍ മൊബൈല്‍ ഫോണില്‍ സ്പേസ് കുറവ് ഉപയോഗിക്കുന്ന, ഡേറ്റ കുറച്ചുപയോഗിക്കുന്ന ആപ്പുകളോടാണ് ജനത്തിന് പ്രിയം. ഇതില്‍ 27 ശതമാനം ആളുകളും ആദ്യ ദിനംതന്നെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് താത്പര്യപ്പെട്ടത്. ഗെയിമിങ്, ഭക്ഷ്യ, ഫൈനാന്‍സ് ആപ്പുകളിലാണ് ആദ്യ ദിന അണ്‍ ഇന്‍ ഇന്‍സ്റ്റാള്‍ നിരക്ക് കൂടുതല്‍. ഗെയിമിങ് ആപ്പുകളിലും ഭക്ഷ്യ ആപ്പുകളിലും 32 ശതമാനവും അണ്‍ ഇന്‍സ്റ്റാള്‍ നിരക്കുണ്ട്. ഫൈനാന്‍സ് ആപ്പുകളില്‍ ഇത് 30 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ജനുവരി 1 മുതല്‍ നവംബര്‍ 30 വരെയാണ് ആപ്പ്സ്ഫളയര്‍ ഇന്ത്യയില്‍ പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി 7.3 ബില്യണ്‍ ഇന്‍സ്റ്റാളുകള്‍ കമ്പനി നിരീക്ഷിച്ചു.

Author

Related Articles