News

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ നടപടിയുമായി സിറ്റി ഗ്രൂപ്പ്

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ നടപടിയുമായി അമേരിക്കന്‍ കമ്പനി. ജനുവരി 14നുള്ളില്‍ വാക്‌സിനെടുക്കാത്ത ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് അമേരിക്കന്‍ കമ്പനിയായ സിറ്റി ഗ്രൂപ്പ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച നടപടി 14 മുതല്‍ നടപ്പാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ യുഎസ് കമ്പനി ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ വ്യവസ്ഥയായി കൊവിഡ് 19 നെതിരെ വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് സിറ്റിഗ്രൂപ്പ് വ്യക്തമാക്കി. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ജീവനക്കാരും വാക്‌സിന്‍ സ്വീകരിക്കണമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നയം എല്ലാവരും അംഗീകരിച്ചുവെന്ന് ബാങ്ക് സമൂഹമാധ്യമമായ ലിങ്കഡിന്നില്‍ കുറിച്ചു. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ കക്ഷിയാണ് സിറ്റിയെന്നും സിറ്റി ഗ്രൂപ്പ് എച്ച് ആര്‍ മേധാവി സാറാ വെച്ചര്‍ കുറിച്ചു.

ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ജാനുവരി 14നാണ് നടപടികള്‍ തുടങ്ങുക. അതേസമയം, അമേരിക്കയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. രോഗബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പ്രതിദിനം ആറര ലക്ഷത്തോളം കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ഇത് 10 ലക്ഷത്തില്‍ എത്തിയിരുന്നു.

നാല് വയസിന് താഴെയുള്ള കുട്ടികള്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തുന്നതിന്റെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ വകഭേദം പടരുന്നതിനൊപ്പം കുട്ടികള്‍ക്കും പിഞ്ചുകുഞ്ഞുങ്ങളും വാക്‌സിനേഷന്‍ എടുക്കാന്‍ യോഗ്യരല്ലാത്തവരായി തുടരുന്നതും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. അമേരിക്കയില്‍ ഏറ്റവും ചെറിയ കുട്ടികള്‍ക്കിടയിലെ ആശുപത്രിവാസ നിരക്ക് അവരുടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിക്കൊണ്ടിരിക്കുകയാണെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. റോഷെല്‍ വാലെന്‍സ്‌കി പറഞ്ഞു.

Author

Related Articles