News

45 റെസ്റ്റോറന്റുകള്‍ക്കും കൂടി ഒരടുക്കള; ഇന്ത്യയിലെ ആദ്യ യൂണീക്കോണ്‍ ക്ലൗഡ്കിച്ചണ്‍ സ്റ്റാര്‍ട്ട്അപ്പ് റിബല്‍ ഫുഡ്സ്

45 റെസ്റ്റോറന്റുകള്‍ക്കും കൂടി ഒരടുക്കള, ഇന്ത്യയിലെ ആദ്യ യൂണീക്കോണ്‍ ക്ലൗഡ്കിച്ചണ്‍ സ്റ്റാര്‍ട്ട്അപ്പ് റിബല്‍ ഫുഡ്സിനെപ്പറ്റി ഏറ്റവും എളുപ്പത്തില്‍ ഇങ്ങനെ പറയാം. ബെഹ്റോസ് ബിരിയാണി, ലഞ്ച് ബോക്സ്, ഓവന്‍ സ്റ്റോറി തുടങ്ങി നിരവധി റെസ്റ്റോറന്റുകളുടെ പേരുകള്‍ സ്വഗ്ഗിയിലും സൊമാറ്റോയിലും ഒക്കെ കാണാം. പക്ഷെ ഇവയെല്ലാം വരുന്നത് ഒരു അടുക്കളയില്‍ നിന്നാണെന്ന് പലര്‍ക്കും അറിയില്ല. ചൈനീസും ഇന്ത്യനും അടക്കം ഡെലിവറി ചെയ്യുന്ന 45 ഫുഡ് ബ്രാന്റുകള്‍ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്ലൗഡ് കിച്ചണ്‍ ശൃംഖല റിബല്‍ ഫുഡ്സ്.

2004ല്‍ ജയ്ദീപ് ബര്‍മന്‍ സുഹൃത്ത് കല്ലോല്‍ ബാനര്‍ജിയുമായി ചേര്‍ന്ന് പൂനെയില്‍ തുടങ്ങിയ ഫസോസ് എന്ന ഒരു ചെറിയ റെസ്റ്റോറന്റാണ് ഇന്ന് 10 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള റിബല്‍ ഫുഡ്സ് ആയി വളര്‍ന്നത്. 2001ല്‍ ആണ് ബിടെക്കും ഐഐഎം-ലക്നൗവില്‍ നിന്നും എംബിഎയും പഠിച്ചിറങ്ങിയ ജയ്ദീപ് ബര്‍മന്‍ ബംഗാളിന്റെ വടക്ക് ഭാഗത്ത് ഒനീഡ ടിവി വില്‍ക്കാന്‍ ഇറങ്ങിയത്. പവര്‍കട്ട് മാത്രമുള്ള ആ നാട്ടില്‍ ടിവി വില്‍ക്കാന്‍ നടന്നാല്‍ ജീവിതം വെറുതെ ആകും എന്ന തോന്നല്‍ അയാളെ പൂനെയിലെ ഒരു സ്റ്റാര്‍ട്ടപ്പില്‍ എത്തിച്ചു. ജോലിയുടെ ഭാഗമായി യുകെയിലും പിന്നീട് സ്‌കോട്ട്ലന്റിലും ജീവിതം. അവിടെ നിന്നൊക്കെ ലഭിച്ച അനുഭവങ്ങളാണ് ഒരു സംരംഭകനാകാന്‍ പ്രരിപ്പിച്ചതെന്ന് ബര്‍മന്‍ പറയുന്നു. ഓര്‍മയിലെ ബംഗാളി രുചികളും സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ആഗ്രഹവും അയാളെ നാട്ടിലെത്തിച്ചു.നാട്ടിലെ തട്ടുകടകളിലൊക്കെ കിട്ടുന്നചപ്പാത്തി റോളുകള്‍ മക്ഡൊണാള്‍ഡ്സ് ബര്‍ഗറുപോലെയോ ഡോമിനോസിന്റെ പിസ പോലെയോ വിറ്റാലോ എന്നായി ചിന്ത. കൂട്ടിന് കല്ലോല്‍ ബാനര്‍ജി എന്ന കൊാല്‍ക്കത്തക്കാരനും ഉണ്ടായിരുന്നു. ഫസോസിന്റെ പിറവി അങ്ങനെയാണ്.

ആരംഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ ഫസോസിന്റെ ഒരു ബ്രാഞ്ചു കൂടി തുടങ്ങി. കച്ചവടമൊക്കെ ലാഭകരമായിരുന്നെങ്കിലും ഡോമിനോസൊക്കെ പോലെ അതെങ്ങനെ വ്യാപിപ്പിക്കാം എന്നതിനെക്കുറിച്ച് ധാരണ ഇല്ലായിരുന്നു. അതിനിടയ്ക്ക് ചില സാമ്പത്തിക പ്രശ്നങ്ങളും തലപൊക്കി. അതോടെ ഫസോസിനെ സുഹൃത്തുക്കള്‍ക്ക് ലീസിന് നല്‍കി ഇരുവരും പിരിഞ്ഞു. 2005ല്‍ ബര്‍മന്‍ കചടഋഅഉ ബിസിനസ് സ്‌കൂളില്‍ ചേര്‍ന്നു. അങ്ങനെ 2006 ല്‍ ലണ്ടനിലെ മക്കിന്‍സി എന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ എത്തി 2010ല്‍ വീണ്ടും നാട്ടിലേക്ക്. ആ വരവിലാണ് ഫസോസിന് ഒരു പാന്‍ ഇന്ത്യ മുഖം എന്ന ചിന്ത തലപൊക്കിയതെന്ന് ബര്‍മന്‍ പറയുന്നു. 2011ല്‍ ബാനര്‍ജിയുമായി ചേര്‍ന്ന സെക്കോയ ക്യാപ്പിറ്റലില്‍ നിന്ന് 2 മില്യണ്‍ ഡോളര്‍ സമാഹരിച്ച് പുനെ, മുംബൈ, മഹാരാഷ്ട്ര,ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലായി ഫസോസിന്റെ18 ഔട്ട്ലെറ്റുകള്‍ തുടങ്ങി. ഇതിനിടയ്ക്ക് ഫസോസ് മൊബൈല്‍ ആപ്പും ഇറക്കി.

നഗരങ്ങളിലെ കെട്ടിട വാടക വലിയൊരു പ്രശ്നമായി മാറിയപ്പോള്‍ ചെലവ് ചുരുക്കലിനെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങി. അതിനുള്ള വഴികള്‍ തേടിയപ്പോള്‍ ംനസിലായി് ലഭിക്കുന്ന ഓഡറിന്റെ 75 ശതമാനവും ഓണ്‍ലൈനായാണെന്ന്. കാര്യങ്ങള്‍ ഉറപ്പിക്കാന്‍ ഒരു സര്‍വ്വെയും നടത്തി. അപ്പോഴാണ് അറിയുന്നത് ഫസോസിനെക്കുറിച്ച് അറിയാവുന്ന 73 ശതമാനം പേര്‍ക്കും ഔട്ട്ലെറ്റുകളെക്കുറിച്ച് അറിയില്ലെന്ന്. അങ്ങനെയാണ് കച്ചവടം ഓണ്‍ലൈനിലൂടെ മാത്രം എന്ന തീരുമാനത്തിലെത്തിയത്. എല്ലാ ഔട്ട്ലെറ്റുകള്‍ക്കും താഴിട്ടു. പകരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളില്‍ കുറഞ്ഞ ചെവലില്‍ കിച്ചണ്‍ സ്പേസ് എടുത്ത് ഇന്റര്‍നെറ്റ് റെസ്റ്റോറന്റ് ആരംഭിച്ചു.

വില്‍പ്പന ഓണ്‍ലൈനിലേക്ക് മാറിയതോടെ ബെഹ്റോസ് ബിരിയാണി, ലഞ്ച് ബോക്സ്, ഓവന്‍ സ്റ്റോറി തുടങ്ങി നിരവധി ബ്രാന്റുകള്‍ തുടങ്ങി.പല ബെഹ്റോസില്‍ നിന്ന് വാങ്ങിയാലും ലഞ്ച് ബോക്സില്‍ നിന്ന് വാങ്ങിയാലും ഡെലിവറിഫസോസിന്റെ കിച്ചണില്‍ നിന്ന്. സ്വന്തം ആപ്പിന് പുറമെ സൊമാറ്റോയും സ്വിഗ്ഗി വഴിയെല്ലാം കച്ചവടം. സംഗതി ക്ലിക്കായതോടെ 2018ല്‍ ഫസോസ് പേര് മാറ്റി റിബലായി. അപ്പോഴും ഫസോസ് എന്ന പേരില്‍ റോളുകള്‍ വില്‍ക്കുന്നത് നിര്‍ത്തിയില്ല.

തൊട്ടടുത്ത വര്‍ഷം ഇന്ത്യയ്ക്ക് പുറത്ത് ആദ്യ ക്ലൗഡ് കിച്ചണ്‍ ഇന്തോനേഷ്യയില്‍.പിന്നാലെ യുഎഇയിലും യുകെയിലും റിബല്‍ സാന്നിധ്യമറിയിച്ചു. ഇന്ന് 45 ക്ലൗഡ് കിച്ചണ്‍ ബ്രാന്റുകളുണ്ട് റിബലിന് കീഴില്‍. 10 രാജ്യങ്ങളിലായി 450 ക്ലൗഡ് കിച്ചണുകളും. 175 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെ റിബലിന്റെ മൂല്യം 1.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.150 മില്യണ്‍ ഡോളറാണ് റിബല്‍ ഫുഡ്സിന്റെവാര്‍ഷിക വിറ്റുവരവ്. അടുത്ത 18 മാസത്തിനുള്ളില്‍ ഐപിഒയ്ക്ക് തയ്യാറെടുക്കുകയാണ് കമ്പനി. പുതിയ ഫണ്ടിങ്ങിലൂടെ കൂടുതല്‍ ബ്രാന്റുകളും കൂടുതല്‍ നഗരങ്ങളിലെ സാന്നിധ്യവുമാണ് റിബല്‍ ഫുഡ്സിന്റെ ലക്ഷ്യം.

Author

Related Articles