News

കോവിഡ് കൊക്കക്കോളയേയും ബാധിച്ചു; ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി സൂചന

കോവിഡ് മഹാമാരി വില്‍പ്പനയെ ബാധിച്ചതോടെ കൊക്കക്കോള കമ്പനി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ബിസിനസ് യൂണിറ്റുകളുടെ എണ്ണം കുറയ്ക്കാനും കമ്പനി തീരുമാനിച്ചതാണ് വിവരം. അമേരിക്ക, കാനഡ, പോര്‍ട്ടോ റിക്കോ എന്നിവിടങ്ങളിലെ നാലായിരം പേര്‍ക്ക് ബയ്ഔട്ട് ഓഫര്‍ നല്‍കും.

പിന്നാലെ മറ്റ് രാജ്യങ്ങളിലും ഈ നടപടി ഉണ്ടാകും. ഇത് സ്വീകരിക്കുന്നവരുടെ എണ്ണം പിരിച്ചുവിടപ്പെടുന്നവരുടെ എണ്ണം കുറയ്ക്കും. ആകെ 86200 ജീവനക്കാരാണ് 2019 ഡിസംബര്‍ 31 ലെ കണക്ക് പ്രകാരം കമ്പനിയില്‍ ജോലി ചെയ്തത്. ഇതില്‍ 10100 പേരും അമേരിക്കയിലാണ് ജോലി ചെയ്തത്. നിലവില്‍ 17 ഓപ്പറേറ്റിങ് യൂണിറ്റുകളാണ് കമ്പനിക്ക് ലോകമാകെ ഉള്ളത്. ഇത് ഒന്‍പതാക്കി കുറയ്ക്കാനും തീരുമാനമുണ്ട്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സാമ്പത്തിക പാദത്തില്‍ കൊക്കക്കോളയ്ക്ക് വില്‍പ്പനയില്‍ 28 ശതമാനം ഇടിവാണ് നേരിട്ടത്. 7.2 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് ഈ സമയത്ത് നടന്നത്. കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് വില്‍പ്പന കുറഞ്ഞതോടെ നിരവധി കമ്പനികളാണ് ജീവനക്കാരെ വെട്ടിക്കുറച്ചിട്ടുള്ളത്. ചില കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗി, സൊമാറ്റോ തുടങ്ങിയവ ഒന്നിലധികം തവണ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Author

Related Articles