News

അന്താരാഷ്ട്ര വിമാനങ്ങളുടെ പോക്കുവരവില്‍ നേട്ടം കൊയ്ത് നെടുമ്പാശ്ശേരി വിമാനത്താവളം

കൊച്ചി: അന്താരാഷ്ട്ര വിമാനങ്ങളുടെ പോക്കുവരവില്‍ രാജ്യത്തെ മൂന്നാമത്തെ വിമാനത്താവളം എന്ന പദവി സ്വന്തമാക്കി കൊച്ചി. കൊവിഡ് ആശങ്ക കുറഞ്ഞതോടെ സര്‍വീസുകള്‍ കൂടിയതാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തെ തുണച്ചത്. കൊച്ചിയില്‍ നിന്ന് കൊളംബൊയിലേക്കുള്ള പ്രതിദിന സര്‍വീസും പുനരാരംഭിച്ചു.

കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിലൂടെ കടന്ന് പോയത് 58 രാജ്യാന്തര വിമാനങ്ങള്‍. തുടര്‍ച്ചയായ മൂന്ന് മാസമായി രാജ്യാന്തര വിമാനങ്ങളുടെ ഗതാഗതത്തില്‍ മൂന്നാമതാണ് കൊച്ചി. ജൂലൈയില്‍ 85,395 രാജ്യാന്തര യാത്രക്കാര്‍ മാത്രമാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയതെങ്കില്‍ സെപ്റ്റംബറില്‍ ഇത് 1,94,900 ആയി ഉയര്‍ന്നു. വിദേശ വിമാനക്കന്പനികള്‍ തുടര്‍ച്ചയായി കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങിയതാണ് വളര്‍ച്ചയ്ക്ക് പിന്നിലെന്ന് സിയാല്‍ എംഡി എസ് സുഹാസ്.

ഒരിടവേളയ്ക്ക് ശേഷം ശ്രീലങ്കന്‍ എയര്‍വെയ്‌സ് കൊച്ചിയില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ചു. തിരക്കുള്ള റൂട്ടായ കൊളംബൊയിലേക്ക് കൊച്ചിയില്‍ നിന്ന് എല്ലാദിവസവും കന്പനി സര്‍വീസ് നടത്തും. ആഭ്യന്തര-രാജ്യാന്തര സര്‍വീസുകളായി 106 വിമാനങ്ങളാണ് ശരാശരി ഒരു ദിവസം സിയാലിലൂടെ കടന്ന് പോകുന്നത്. കൊവിഡിന് മുന്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഏറെക്കുറെ എത്തിക്കഴിഞ്ഞു. കൊവിഡ് വിലക്കുകള്‍ കുറഞ്ഞതോടെ രാജ്യാന്തര യാത്രക്കാരുടെ വരവും വൈകാതെ പഴയനിലയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് സിയാല്‍.

Author

Related Articles