News

18 ശതമാനം ശമ്പള വര്‍ദ്ധനവോടെ 20000ത്തിലധികം നിയമനങ്ങള്‍ നടത്താനൊരുങ്ങി ഐടി കമ്പനിയായ കോഗ്നിസെന്റ്; എഞ്ചിനീയറിംഗ്-ശാസ്ത്ര ബിരുദധാരികള്‍ക്ക് അവസരം

വാഷിംഗ്ടണ്‍: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ കോഗ്നിസെന്റ് സാങ്കേതിക ബിരുദധാരികളെ നിയമിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം 20000ത്തിലധികം നിയമനങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടക്കുമെന്നാണ് സൂചന. വിവിധ സര്‍വകലാശാലകളില്‍ നിന്നായി ധാരാളം വിദ്യാര്‍ത്ഥികള്‍ സാങ്കേതികമായി തയാറാകുന്നത് കൊണ്ടാണ് എഞ്ചിനീയറിംഗ് മറ്റ് ശാസ്ത്ര വിഷയങ്ങളിലെ ബിരുദധാരികള്‍ എന്നിവരില്‍ നിന്നും 30 ശതമാനത്തിലധികം നിയമനങ്ങള്‍ നടത്താന്‍ മുതിരുന്നതെന്ന് കോഗ്നിസെന്റ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രയാന്‍ ഹംഫ്രീസ് പറഞ്ഞു.

എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് വാര്‍ഷിക പ്രതിഫലം 18 ശതമാനം വര്‍ദ്ധിപ്പിച്ച് 4 ലക്ഷം രൂപയാക്കിയിട്ടുണ്ട് കമ്പനി. 80 ശതമാനത്തിലധികം എഞ്ചിനീയറിംഗ് ക്യാമ്പസുകളിലും വലിയ സ്വീകാര്യതയാണ് കമ്പനിയുടെ ഈ പുതിയ തീരുമാനത്തിന് ലഭിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കോഗ്നിസെന്റ് ഇന്ത്യയിലെ 10000-12000 ജീവനക്കാരെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ അവര്‍ ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ടാറ്റ കണ്‍സള്‍ട്ടന്‍സി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകളെ ഇന്ത്യയില്‍ നിന്നും നിയമിച്ചത് ന്യൂ ജേര്‍സിയില്‍ സ്ഥിതി ചെയ്യുന്ന ഒരു കമ്പനിയാണ്. ഭാവിയെക്കുറിച്ച് വേഗത്തില്‍ ചിന്തിക്കുന്നതും മുന്നോട്ട് ചിന്തിക്കുന്നതുമായ തദ്ദേശീയമായ കഴിവുകളെ പ്രയോജനപ്പെടുത്തുകയാണ് കോഗ്നിസെന്റ് ലക്ഷ്യമിടുന്നതെന്നും ഹംഫ്രീസ് പറഞ്ഞു. 1100 ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍ വിപുലമായ ഓഫീസിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ആഴ്ചയാണ് കര്‍ണ്ണാടകയിലെ മാംഗ്ലൂരില്‍ ആരംഭിച്ചത്.

Author

Related Articles