News

കൊറോണ വൈറസ് പടര്‍ന്നതോടെ ലോക സമ്പദ് വ്യവസ്ഥയ്ക്ക ഭീമമായ നഷ്ടം വന്നേക്കും; ആഗോള ജിഡിപിയില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ നഷ്ടമെന്ന് റിപ്പോര്‍ട്ട്; ചൈനയ്ക്കുണ്ടായ വലിയ പരിക്ക് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെ ബാധിക്കുമെന്ന ഭീതിയും

ആഗോള സാമ്പത്തിക മേഖലയിലെ ഭീതി നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതായാണ് പഠനങ്ങളും റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ചൈനയില്‍ പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് ചൈനയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കുകയാണ്.

അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു ചൈന. അവര്‍ അമേരിക്കയെ മറികടക്കാനുള്ള വിവിധ ശ്രമങ്ങള്‍ നടത്തി വരികയുമായിരുന്നു. ഉത്പാദനത്തിലും വിതരണത്തിലുമായി വ്യവസായങ്ങളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ചൈനയ്ക്ക്് ആഗോള സാമ്പത്തിക ശക്തി കേന്ദ്രമായി മാറാന്‍ അധിക സമയവും ആവശ്യമില്ലെന്നിരിക്കെയാണ് കൊറോണ വൈറസ് ചൈനയെ നടുക്കിയത്. നിയന്ത്രിക്കാന്‍ കഴിയാത്ത വിധം രോഗം പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ആദ്യം ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. തുടര്‍ന്ന് കൂടുതല്‍ ആളുകളിലേക്ക് പകരാതിരിക്കാന്‍ ആഗോളതലത്തില്‍ തന്നെ ഇടപെടലുകള്‍ നടന്നു. ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയും രാജ്യാന്തര യാത്രാവിലക്കുകളും ഉണ്ടായി. വ്യാപാര വ്യവസായങ്ങള്‍ സ്തംഭിപ്പിക്കുകയും ചൈനയിലേക്കുള്ള ഫ്‌ളൈറ്റുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് ചൈനയുടെ സമ്പത്ത് വ്യവസ്ഥ തകരുന്നതിന് കാരണമായിട്ടുണ്ട്. എന്നാല്‍ ചെറുകിട വ്യാപാരങ്ങള്‍ മുതല്‍ വലിയ വ്യവസായങ്ങള്‍ വരെ കൈപ്പിടിയിലൊതുക്കിയിരിക്കുന്ന ചൈനയുടെ ഈ തകര്‍ച്ച, ചൈനയെ ആശ്രയിച്ച് വ്യവസായങ്ങള്‍ നടത്തിയിരുന്ന എല്ലാ രാജ്യങ്ങളേയും കാര്യമായി ബാധിച്ചിട്ടുണ്ട്. 

കൊറോണ വൈറസ് ബാധയില്‍ നിലവില്‍ മൂവായിരത്തോളം മരണങ്ങള്‍ നടന്നിട്ടുണ്ട്. 80,000 കേസുകള്‍ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയ്ക്ക് പുറമേ, ഇറാനും കൊറിയയും ഇറ്റലിയും ജപ്പാനും അടങ്ങിയ രാജ്യങ്ങള്‍ 40 രാജ്യങ്ങളിലേക്കാണ് കൊറോണ വ്യാപിച്ചത്. അതിനാല്‍ തന്നെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. ആഗോള ജിഡിപിയില്‍ ഒരു ട്രില്യണ്‍ ഡോളര്‍ വരെ കുറവുണ്ടാകുമെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജോലി ചെയാന്‍ കഴിയാത്ത സാഹചര്യങ്ങളും, കുറഞ്ഞ ഉത്പാദനവും, യാത്രാവിലക്കും എല്ലാം സാരമായി ബാധിച്ചിട്ടുണ്ട്. 

നിക്ഷേപത്തിലും വലിയ പ്രതിസന്ധികളാണുണ്ടായിരിക്കുന്നത്. യുഎസ് സ്റ്റോക്ക് ബെഞ്ച്മാര്‍ക്കുകള്‍ തിങ്കളാഴ്ച 3 ശതമാനത്തിലധികം ഇടിഞ്ഞു. എസ് ആന്റ് പി 500 സൂചിക 2018 ഫെബ്രുവരി മുതല്‍ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇപ്പോള്‍, കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും കോവിഡ് -19 ലോക സമ്പദ്വ്യവസ്ഥയെ വളരെയധികം ബാധിക്കില്ലെന്ന് അവകാശപ്പെടുന്നുണ്ട്. അസുഖത്തില്‍ നിന്ന് മുക്തി നേടിയാല്‍ ദ്രുതഗതിയിലുള്ള തിരിച്ചുവരവ് ഉണ്ടാകുന്നതുമായിരിക്കും. എന്നാല്‍ ആ ആത്മവിശ്വാസം പരീക്ഷിക്കപ്പെടും.

2020 ലെ ആഗോള വളര്‍ച്ചാ പ്രവചനമായ 3.3 ശതമാനത്തില്‍ നിന്ന് 0.1 ശതമാനം മാത്രമേ വൈറസ് മുഖാന്തിരം നഷ്ടമാകുന്നുള്ളൂവെന്ന് ഐഎംഎഫ് കണക്കാക്കുന്നു. ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് ഒരു പറഞ്ഞു. ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളിലേക്ക് വൈറസ്് വ്യാപിച്ചതോടെ ഇറ്റലി സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. അത് യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ ബാധിക്കുകയും ചെയ്യും. കൊറോണ വൈറസ് ബാധ ഇനിയും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ കാര്യങ്ങളുടെ ഗതി പ്രവചിക്കുക അസാധ്യമാണ്.

Author

Related Articles