News

ആഗോള വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടി; കുറഞ്ഞത് 22 ബില്യണ്‍ ഡോളറിന്റെ നഷ്ടം; പ്രധാന കാരണം ചൈനീസ് വിനോദസഞ്ചാരികളുടെ കുറവ്; കൊറോണയുടെ പിടിയിലമര്‍ന്ന് ലോകം

ലോക ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി. കൊറോണ വൈറസിന്റെ ആഘാതത്തില്‍ നിന്നും ലോകം ഇനിയും മുക്തമായിട്ടില്ല എന്നിരിക്കെയാണ് സാമ്പത്തിക മേഖയിലുണ്ടായിരിക്കുന്ന ഓരോ തിരിച്ചടിയായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ആഗോള വിനോദസഞ്ചാര മേഖലയ്ക്ക് കുറഞ്ഞത് 22 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നതാണ് ഏറ്റവും പുതുതായി പുറത്ത് വന്ന വിവരം. ചൈനീസ് വിനോദ സഞ്ചാരികളുടെ കുറവാണ് ഇതിന് കാരണമാകുന്നതെന്നും വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ തലവന്‍ വ്യാഴാഴ്ച പറഞ്ഞു.

ഡിസംബറില്‍ ചൈനയില്‍ ഉടലെടുത്ത കൊറോണ വൈറസ് ഇതിനോടകം തന്നെ 2,760 ല്‍ക്കൂടുതല്‍ ആളുകളുടെ ജീവന്‍ അപഹരിച്ച് കഴിഞ്ഞു. 45 രാജ്യങ്ങളിലായി 81,000 ത്തിലധികം ആളുകള്‍ക്ക് രോഗം സ്ഥിതീകരിച്ചിട്ടുമുണ്ട്. ഡബ്ല്യുടിടിസി വളരെ വേഗത്തിലാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സുമായി സഹകരിച്ച് വിനോദസഞ്ചാര മേഖലയ്ക്കുണ്ടായിരിക്കുന്ന നഷ്ടം പ്രാഥമിക കണക്കുകൂട്ടലില്‍ കുറഞ്ഞത് 22 ബില്യണ്‍ ഡോളര്‍ ആണെന്ന് കണക്കാക്കിയിരിക്കുന്നത് എന്ന് ഗ്ലോറിയ ഗുവേര എല്‍ മുേേണ്ടാ ദിനപത്രത്തോട് പറഞ്ഞു.

ഈ കണക്കുകൂട്ടലുകള്‍ നടത്തിയിരിക്കുന്നത് സാര്‍സ്, എച്ച്1എന്‍1 തുടങ്ങിയ മുന്നനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനീസ് വിനോദസഞ്ചാരികള്‍ യാത്ര ചെയ്യാത്തതാണ് നഷ്ടമുണ്ടാക്കിയിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാരണം യാത്രയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് ചൈനീസ് വിനോദസഞ്ചാരികളാണ്. ഏകദേശം 20.2 ബില്യണ്‍ യൂറോയ്ക്ക് തുല്യമായ നഷ്ടത്തിന്റെ കണക്കാണ് ഫെബ്രുവരി 11 ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ചൈനീസ് പൗരന്മാരുടെ വിദേശ യാത്രകളില്‍ ഏതാണ്ട് 7.0 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

2002 നവംബറില്‍ പൊട്ടിപ്പുറപ്പെട്ട സാര്‍സ് 2003 ജൂലൈയിലാണ് നിയന്ത്രണവിധേയമായത്. അതുപോലെ, അത്രയും കാലം ഈ പ്രതിസന്ധി നിലനില്‍ക്കുകയാണെങ്കില്‍ നഷ്ടം ഇരട്ടിയിലധികം വരും. ഏതാണ്ട് 49 ബില്യണ്‍ ഡോളറിലെത്താനുള്ള സാധ്യതയുമുണ്ട്. അതിലും കൂടുതല്‍ നീണ്ടുപോയാല്‍ നഷ്ടം 73 ബില്യണ്‍ ഡോളര്‍ വരെയുമാകാം. ചൈനീസ് ടൂറിസത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഹോങ്കോംഗ്, മക്കാവു, തായ്‌ലന്‍ഡ്, കംബോഡിയ, ഫിലിപ്പീന്‍സ് എന്നിവയാണ്. ടൂറിസം മേഖലയില്‍ പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ ആകണമെന്നും അന്താരാഷ്ട്ര ഗതാഗതത്തിലും വ്യാപാരത്തിലും അനാവശ്യമായ ഇടപെടല്‍ ഉണ്ടാക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നും ബുധനാഴ്ച ഡബ്ല്യുടിഒ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

Author

Related Articles