News

ഒഡോമസിനെ അവഹേളിച്ചു; നാപ്‌റ്റോളിന് വിലക്ക്

ന്യൂഡല്‍ഹി: ഡാബറിന്റെ കൊതുക് നിര്‍മാര്‍ജന ഉത്പന്നമായ ഒഡോമസിനെ അവഹേളിക്കുന്ന തരത്തില്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനിയായ നാപ്‌റ്റോളിന് വിലക്ക്. ഡല്‍ഹിയിലെ ജില്ലാ കോടതിയാണ് ഇത്തരത്തില്‍ വിധിച്ചത്. 'ഇലക്ട്രിക് മൊസ്‌കിറ്റോ റിപ്പല്ലന്റ് & ഇന്‍സെക്റ്റ് കില്ലര്‍' എന്ന നൈറ്റ് ലാമ്പ് പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒഡോമസ് അലര്‍ജിക്ക് കാരണമാകുന്നുവെന്നും അവകാശപ്പെടുകയായിരുന്നു നാപ്‌റ്റോള്‍ എന്നാണ് ഡാബര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇത് അപകീര്‍ത്തിപ്പെടുത്തിയെന്നും മോശം പേരുണ്ടാക്കിയെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ക്കുന്നു.

1962ലാണ് കൊതുകിനെ അകറ്റുന്ന ലേപനം ഡാബര്‍ പുറത്തിറക്കുന്നത്. പതിറ്റാണ്ടുകളായി ഇന്ത്യന്‍ വിപണിയില്‍ ഇടംപിടിച്ചിരിക്കുന്ന ഉത്പന്നമാണ് ഇതെന്നും കമ്പനി അവകാശപ്പെടുന്നു. വസ്തുതയും കേസിന്റെ ചുറ്റുപാടും കണക്കിലെടുത്ത്. എതിര്‍ഭാഗത്തിന്റെ വാദം കേള്‍ക്കാതെ തന്നെ പരസ്യത്തിന് ഇടക്കാല നിരോധനം അനുവദിക്കുന്നതിന് ഉചിതമായ കേസാണെന്ന് ജില്ലാ ജഡ്ജിയായ നിഖില്‍ ചോപ്ര നിരീക്ഷിക്കുകയായിരുന്നു. അതിന് പുറമെ, എത്രയും വേഗം തന്നെ പോര്‍ട്ടലില്‍ നിന്നും ന്യൂനീകരിച്ചുകാണിക്കുന്ന ഉത്പന്നം മാറ്റണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിശദമായ വാദത്തിന് കേസ് ഈ മാസം 29ന് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പരസ്യം വന്നതിന് പിന്നാലെ നാപ്‌റ്റോളിനെതിരെ ഡാബര്‍ രംഗത്തുവന്നിരുന്നു. നാപ്‌റ്റോള്‍ തങ്ങളുടെ പരസ്യങ്ങളിലൂടെ തങ്ങളുടെ ഉത്പന്നങ്ങളുടെ ഗുണമേന്മയേയും കാര്യക്ഷമതയേയും കുറിച്ച് തെറ്റിധരിപ്പിക്കുന്നു. ഡെങ്കിപ്പനി വര്‍ധിച്ചുവരുന്ന ഈ സമയത്ത് ബ്രാന്‍ഡിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഡാബര്‍ ഇന്ത്യ ഗ്രൂപ്പ് ഡയറക്ടര്‍ പിഡി നാരങ്ക് പറഞ്ഞു.

ഇത്തരത്തില്‍ തങ്ങളുടെ ബ്രാന്‍ഡിനെയും ഉല്‍പ്പന്നങ്ങളെയും മോശമായി ചിത്രീകരിച്ചുകൊണ്ട് സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു വഞ്ചനാപരമായ മാര്‍ക്കറ്റ് സൃഷ്ടിക്കാന്‍ അന്യായമായ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഇത്തരം പരസ്യങ്ങള്‍ക്കെതിരെ ഞങ്ങള്‍ എല്ലായ്‌പ്പോഴും കര്‍ശനമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ സമാനമായ മറ്റൊരു പ്രശ്‌നമുണ്ടായിരുന്നു. നവംബറില്‍ കല്‍ക്കത്ത ഹൈക്കോടതി ശ്രീ ബധ്യനാഥ് ആയുര്‍വേദ ഭവന്‍ പ്രൈവറ്റ് ലിമിറ്റഡിനെ സമാനമായി വിലക്കിയിരുന്നു. ഡാബറിന്റെ ചവനപ്രാശത്തെ അവമദിച്ച് പരസ്യം നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. മറ്റൊരു ഉല്‍പ്പന്നത്തെ കൃത്യമായി തിരിച്ചറിയുന്ന തരത്തില്‍ പൊതുവായി ഇകഴ്ത്തുന്നത് പ്രതിഷേധാര്‍ഹമാണ്. അതിന് പുറമെ കോടതി ഇതിനെ ഉചിതമായി വിലക്കിയിട്ടുണ്ടെന്ന് നിയമ സ്ഥാപനമായ എ ആന്‍ഡ് പി പാര്‍ട്ണേഴ്സിന്റെ സഹസ്ഥാപകയായ അങ്കിത സിംഗ് പറഞ്ഞു.

Author

Related Articles