News

പാവപ്പെട്ടവര്‍ക്കും കുടിയേറ്റക്കാര്‍ക്കുമായി തൊഴില്‍ പദ്ധതി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം; നടപടി കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക തളര്‍ച്ചയെത്തുടര്‍ന്ന്

രാജ്യത്തെ നഗരങ്ങളിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കായി പുതിയ പദ്ധതി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക തളര്‍ച്ചയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് മുന്‍ഗണന നല്‍കി പദ്ധതി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള പാവപ്പെട്ടവര്‍ക്കും കുടിയേറ്റക്കാര്‍ക്കുമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പ്രധാനമന്ത്രി നേരന്ദ്ര മോദി കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഗരിബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന് സമാനമായതോ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പരിഷ്‌കരിച്ചതും നഗര കേന്ദ്രീകൃതമായതുമായ പദ്ധതിയോ ആകും പരിഗണിക്കുക.

സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകുന്നതിന് രണ്ടാംഘട്ട ശ്രമങ്ങളുടെ ഭാഗമായി വര്‍ഷത്തിന്റെ രണ്ടാംപകുതിയോടെയാകും പദ്ധതി പ്രഖ്യാപിക്കുക. നിലവില്‍ ഗ്രാമീണ മേഖല സജീവമാണെന്നും നഗരങ്ങളിലെ സാമ്പത്തിക വ്യവസ്ഥയാണ് പുനരുജ്ജീവിപ്പിക്കേണ്ടതെന്നുമുള്ള വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് പദ്ധതി ആസുത്രണംചെയ്യുന്നത്. ധനപരമായ സര്‍ക്കാരിന്റെ ഇടപെടല്‍ ഗ്രാമീണ പദ്ധതികളുടെ വ്യാപനത്തിനും ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഗരീബ് കല്യാണ്‍ പദ്ധതിപ്രകാരം 50,000 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഇതില്‍ 10,000 കോടി രൂപ ഇതിനകം ചെലവാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ നഗരങ്ങളില്‍ നിശ്ചിത ദിവസങ്ങള്‍ തൊഴില്‍ ഉറപ്പുനല്‍കുന്ന പദ്ധതികള്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിവരുന്നുണ്ട്.

Author

Related Articles