News

അണ്‍ലോക്ക് ചെയാതെ വാഹന വിപണി; മെയ് മാസത്തിലെ വില്‍പ്പനയിലും വന്‍ ഇടിവ്

മെയ് മാസത്തിലെ വാഹനങ്ങളുടെ ചില്ലറ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പത്തിലൊന്നായി ചുരുങ്ങിയതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വലിയൊരു ഭാഗം മെയ് മാസത്തിലും പൂട്ടിയിട്ടിരിക്കുകയായിരുന്നു, മാത്രമല്ല ഗതാഗത നിയന്ത്രണങ്ങള്‍ ഒഴിവാക്കായി പ്രദേശങ്ങളില്‍ പോലും ഉപയോക്താക്കള്‍ വാഹനങ്ങള്‍ കാര്യമായി വാങ്ങിയിട്ടില്ലെന്നാണ് വിവരം. വിവിധ വിഭാഗങ്ങളില്‍ വില്‍പ്പന 88.9 ശതമാനം ഇടിഞ്ഞ് 200,000 യൂണിറ്റായി.

2019 മെയ് മാസത്തില്‍ വാഹന വില്‍പ്പന 1.8 ദശലക്ഷം യൂണിറ്റായിരുന്നു. വാഹന രജിസ്‌ട്രേഷന്‍ ഡാറ്റ അനുസരിച്ചുള്ള കണക്കാണിത്. വാഹന ചില്ലറ വ്യാപാരികളെ പ്രതിനിധീകരിക്കുന്ന ലോബിയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (FADA) രാജ്യത്തെ 1,435 പ്രാദേശിക ഓഫീസുകളില്‍ 1,225 എണ്ണത്തില്‍ നിന്ന് ശേഖരിച്ച കണക്കുകളാണിത്.

മെയ് അവസാനം രാജ്യത്തൊട്ടാകെയുള്ള 26,500 ഔട്ട്ലെറ്റുകളില്‍ 60 ശതമാനം ഷോറൂമുകളും 80 ശതമാനം വര്‍ക്ക് ഷോപ്പുകളും മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും ഫഡാ പ്രസിഡന്റ് ആശിഷ് കേല്‍ പറഞ്ഞു. ലോക്ക്‌ഡൌണ്‍ ഇപ്പോഴും പല ഭാഗങ്ങളിലും തുടരുന്നതിനാല്‍ സ്ഥിതി ഉടന്‍ മെച്ചപ്പെടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2020 ജൂണില്‍ 2019 ജൂണിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 25 ശതമാനം കുറവുണ്ടാകുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്.

വന്‍തോതില്‍ പിരിച്ചുവിടലും ശമ്പള വെട്ടിക്കുറവും കാരണം നഗരപ്രദേശങ്ങളില്‍ വാഹന വില്‍പ്പനയില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, അനുകൂലമായ മണ്‍സൂണ്‍, കാര്‍ഷിക മേഖലയ്ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ എന്നിവ കാരണം ഗ്രാമീണ ആവശ്യം പുനരുജ്ജീവനത്തിന്റെ ചില അടയാളങ്ങള്‍ കാണിക്കുമെന്നാണ് വിവരം. ഗ്രാമീണ മേഖലയിലുള്ള ട്രാക്ടര്‍ വില്‍പ്പന 76 ശതമാനം ഇടിഞ്ഞു, മറ്റ് വിഭാഗങ്ങളില്‍ 86 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്.

Author

Related Articles