News

2022ലെ ആദ്യ 2 ദിനങ്ങളില്‍ പിഴയായി ഡല്‍ഹി സര്‍ക്കാരിന് ലഭിച്ചത് 2 കോടി രൂപ

ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ നിയമലംഘനങ്ങളുടെ പിഴ ഇനത്തില്‍ മാത്രം സ്വരൂപിച്ചത് രണ്ട് കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ ദിവസങ്ങളില്‍ തന്നെ ഡല്‍ഹി സര്‍ക്കാര്‍ അധികൃതര്‍ 10,000 ചെല്ലാനുകളില്‍ അധികമാണ് വിതരണം ചെയ്ത് കഴിഞ്ഞിരിക്കുന്നത്.

ഒമിക്രോണ്‍ വ്യാപിക്കന്നതോടെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ജില്ലാ അധികാരികളുടെ നേതൃത്വത്തിലാണ് കണ്ടെയിന്‍മെന്റ് സോണുകളും മറ്റും തിരിക്കുന്നത്. കൊവിഡ് നിയമലംഘനങ്ങള്‍ക്ക് കടുത്ത പിഴയാണ് സംസ്ഥാനത്ത് ഈടാക്കുന്നത്. പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങളായിരുന്നു സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തരത്തില്‍ ഡിസംബര്‍ 31 രാത്രി 11 മുതല്‍ ജനുവരി ഒന്ന് അഞ്ച് മണിവരെ നിയമലംഘനം നടത്തിയതിന് 294 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 870 ചെല്ലാന്‍ നല്‍കുകയുംം ചെയ്തുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. അയ്യായിരം ചെല്ലാനുകളാണ് ആദ്യദിനത്തില്‍ ഇത്തരത്തില്‍ വിതരണം ചെയ്തിരിക്കുന്നത്.

11 റവന്യു ജില്ലകളിലായി 156 എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തെയാണ് വിനിയോഗിച്ചിരിക്കുന്നത്. 129 വാഹനങ്ങളും ഇവര്‍ക്കായി നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിദിനം 5,000 ചെല്ലാനുകളാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. വ്യക്തികള്‍ക്ക് ചെലാനുകള്‍ പുറപ്പെടുവിക്കുന്നതിനു പുറമേ, എന്‍ഫോഴ്സ്മെന്റ് സംഘങ്ങള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ കടകളിലും മാര്‍ക്കറ്റുകളിലും അധികാരികള്‍ നടപടിയെടുത്തു. പ്രത്യേക ടീമുകള്‍ രാത്രി പട്രോളിംഗ് നടത്തുകയും ക്ലബ്ബുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇത്തരത്തില്‍ ഏറ്റവുമധികം തുക പിഴയായി ലഭിച്ചത് 36.2 കോടി രൂപയാണ്. രണ്ട് ലക്ഷത്തോളം ചെല്ലാനാണ് അന്ന് വിതരണം ചെയ്തിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വയ്ക്കാതിരുന്നതും സാമൂഹിക അകലം പാലിക്കാത്തതും പൊതുസ്ഥലത്ത് വച്ച് മദ്യപിക്കുക ഗുഡ്ക ഉപയോഗിക്കുക തുപ്പുക എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ക്കാണ് പിഴ ഈടാക്കിയത്.

പിന്നീടുള്ള മാസങ്ങളില്‍ ഇതില്‍ കനത്ത ഇളവ് ഉണ്ടാക്കുകയുമായിരുന്നു. ഓഗസ്റ്റില്‍ 1.8 ലക്ഷവും സെപ്റ്റംബറില്‍ 1.7 ലക്ഷവും ആയി കുറയുകയായിരുന്നു. ഡിസംബര്‍ മാസത്തിന്റഎ രണ്ടാം പകുതിയില്‍ വവച്ചാണ് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു തുടങ്ങിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. 24 ലക്ഷം രൂപ വിലമതിക്കുന്ന 1.2 ലക്ഷത്തിലധികം ചെലാനുകളാണ് ഡിസംബറില്‍ വിതരണം ചെയ്തത്.

Author

Related Articles