News

കോവിഡ് ഇന്ത്യാക്കാരുടെ ശരാശരി സമ്പത്തില്‍ വരുത്തിയത് 6.1 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: 2020ല്‍ ആഗോള തലത്തില്‍ ജീവിതം സ്തംഭിപ്പിച്ച കോവിഡ്-19 മഹാമാരി ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരുടെ ശരാശരി സമ്പത്തില്‍ 6.1 ശതമാനം ഇടിവ് വരുത്തിയെന്ന് ക്രെഡിറ്റ് സ്യൂസ് ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട്. 2020ല്‍ ഒരു ഇന്ത്യക്കാരന്റെ ശരാശരി സമ്പത്ത് 14,252 ഡോളറായി കുറഞ്ഞു. പ്രീ-പാന്‍ഡെമിക് നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020-അവസാനത്തില്‍ 6.1 ശതമാനം ഇടിവാണ് ഇന്ത്യക്കാരുടെ ശരാശരി ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്. 

ഇന്ത്യന്‍ പൗരന്‍മാരുടെ സ്വത്തില്‍ മൊത്തം 594 ബില്യണ്‍ ഡോളര്‍ കുറവ് 2020ല്‍ ഉണ്ടായെന്നാണ് ക്രെഡിറ്റ് സ്യൂസ് കണക്കാക്കുന്നത്. ''യഥാര്‍ത്ഥ മൂല്യത്തില്‍ പറഞ്ഞാല്‍, 2020 ല്‍ ഇന്ത്യയിലെ ശരാശരി സമ്പത്തിന്റെ അളവ് 70 വര്‍ഷം മുമ്പ് അമേരിക്കയില്‍ കണ്ട തലത്തിലായിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ഇന്ത്യന്‍ പൗരന്റെ ശരാശരി സ്വത്ത് 20,000 ഡോളര്‍ കടക്കും, അതായത് 40 ശതമാനത്തിലധികം വര്‍ധന ''സാമ്പത്തിക വിദഗ്ധനും ക്രെഡിറ്റ് സ്യൂസിലെ ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് 2021ന്റെ രചയിതാവുമായ ആന്റണി ഷോര്‍റോക്‌സ് പറഞ്ഞു.   

ക്രെഡിറ്റ് സൂയിസിന്റെ കണക്കനുസരിച്ച് 2020ല്‍ ഇന്ത്യക്കാരുടെ സമ്പത്തിന്റെ മൂല്യത്തില്‍ ഉണ്ടായ ഇടിവ് രൂപയുടെ വിനിമയ മൂല്യത്തിനുണ്ടായ തകര്‍ച്ചയുടെ കൂടി ഫലമാണ്. വിനിമയ നിരക്കില്‍ മാറ്റം ഇല്ലായിരുന്നുവെങ്കില്‍ നഷ്ടം 2.1 ശതമാനം മാത്രമാകുമായിരുന്നു. ലാറ്റിനമേരിക്കയാണ് പൗരന്‍മാരുടെ സമ്പത്തില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. മൊത്തം സമ്പത്ത് 11.4 ശതമാനം അഥവാ 1.2 ട്രില്യണ്‍ ഡോളര്‍ കുറഞ്ഞു. 200 രാജ്യങ്ങളിലായി 5.2 ബില്യണ്‍ പൗരന്‍മാരുടെ ആസ്തികളുമായി ബന്ധപ്പെട്ട ഡാറ്റയാണ് ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് 2021നായി പരിശോധിച്ചത്.

Author

Related Articles