News

ജിഎസ്ടി ക്രമക്കേട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 35,000 കോടി രൂപയുടെ വെട്ടിപ്പ്

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 35,000 കോടി രൂപയിലേറെ വരുന്ന വ്യാജ ഇന്‍പുട്ട് ടാക്‌സുകള്‍ ഉള്‍പ്പെട്ട എണ്ണായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ധനകാര്യമന്ത്രാലയം. വിവിധ കേസുകളിലായി 426 പേരാണ് ഇതുവരെ അറസ്റ്റിലായതെന്നും മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാര്‍, അഭിഭാഷകര്‍, ഗുണഭോക്താക്കള്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായവര്‍.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജി എസ് ടി ഇന്റലിജന്‍സ്, സിബിഐസിയ്ക്ക് കീഴിലുള്ള സി ജി എസ് ടി സോണുകള്‍ എന്നിവ നടപ്പ് സാമ്പത്തിക വര്‍ഷം, 1200-ഓളം സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട 500-ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ജിഎസ്ടി സംവിധാനം നിലവില്‍ വന്നത് മുതല്‍ തന്നെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (ഇആകഇ)ന്റെ വിഭാഗങ്ങള്‍ തുടര്‍ച്ചയായി ഇത്തരം കേസുകള്‍ തിരിച്ചറിയുന്നുണ്ട്.വ്യാജ ഇന്പുട്ട് ടാക്‌സ് ക്രെഡിറ്റ്കളുടെ ഉയര്‍ന്ന ഉപയോഗം പരിഗണിച്ച് 2020 നവംബര്‍ 9 മുതല്‍ വ്യാജ ജി എസ് ടി ഇന്‍വോയ്‌സിനു എതിരായ ഒരു ദേശീയതല സ്‌പെഷ്യല്‍ ഡ്രൈവിനു തുടക്കം കുറിച്ചിരുന്നു.നടപടികള്‍ ഇപ്പോഴും തുടരുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

വ്യാജ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടുന്നതിനായി വിവരസാങ്കേതികവിദ്യയുടെ നൂതന സങ്കേതങ്ങള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയ്ക്കുപുറമേ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ വിവരങ്ങളും സിബിഐസി ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നുണ്ട്. നേരത്തേ കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ കുറച്ചിരുന്നുവെങ്കിലും വരും ദിവസങ്ങളില്‍ ഇത് കര്‍ശനമാക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

Author

Related Articles