News

ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇതുവരെ ഓണ്‍ലൈന്‍ ഇടപാട് നടത്തിയിട്ടില്ലാത്തവര്‍ക്ക് പണി കിട്ടും; മുന്നറിയിപ്പുമായി ആര്‍ബിഐ; മാര്‍ച്ച് 16നകം കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ സൗകര്യം റദ്ദാകും

ഡെബിറ്റ് കാര്‍ഡോ ക്രഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഇതുവരെ ഓണ്‍ലൈന്‍ ഇടപാട് നടത്താത്തവര്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ. മാര്‍ച്ച് 16നകം കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്തിയിട്ടില്ലെങ്കില്‍ ഭാവിയില്‍ ഉപഭോക്താക്കള്‍ക്ക് അതിന് കഴിയില്ല. എടിഎം, പിഒഎസ് സൗകര്യംമാത്രമെ പിന്നീട് കാര്‍ഡില്‍ നിന്നുലഭിക്കൂ. കോണ്ടാക്ട്ലെസ് സൗകര്യമുപയോഗിച്ച് പണംകൈമാറിയിട്ടില്ലെങ്കിലും ഭാവിയില്‍ ഈ സൗകര്യം ലഭ്യമാകില്ല.

ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോഴുള്ള സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച് ജനവരി 15ന് ആര്‍ബിഐ ബാങ്കുകള്‍ക്കും ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കാര്‍ഡ് കൈവശമുള്ളവര്‍ ഈസൗകര്യം പ്രയോജനപ്പെടുത്താനായി മാര്‍ച്ച് 16നുമുമ്പ് ഇത്തരത്തില്‍ ഇടപാട് നടത്തേണ്ടതാണ്. റേഡിയോ ഫ്ര്ക്വന്‍സി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കോണ്ടാക്ട്ലെസ് കാര്‍ഡ് ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയുക. 

ഒരിക്കല്‍ ഓണ്‍ലൈന്‍, കോണ്ടാക്ട്ലെസ് സൈകര്യം പിന്‍വലിച്ചാല്‍ പിന്നീട് പുനഃസ്ഥാപിക്കാന്‍ വീണ്ടും ബാങ്കിലെത്തി അപേക്ഷിക്കേണ്ടിവരും. പുതിയതായി ഇനിമുതല്‍ ഡെബിറ്റ് കാര്‍ഡോ, ക്രഡിറ്റ് കാര്‍ഡോ അനുവദിക്കുമ്പോള്‍ എടിഎം, പിഒഎസ് ടെല്‍മിനലുകള്‍ എന്നിവവഴിയുള്ള ഇടപാടുകള്‍ക്ക് മാത്രമേ സൗകര്യമുണ്ടാകൂ. കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകളോ അന്താരാഷ്ട്ര ഇടപാടുകളോ നടത്താന്‍ താല്‍പര്യമുള്ളവര്‍ ബാങ്കിന് പ്രത്യേകം അപേക്ഷ നല്‍കണം. 

ഓണ്‍ലൈന്‍, അന്താരാഷ്ട്ര ഇടപാടുകള്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും സൗകര്യം പുനഃസ്ഥാപിക്കാനും ഉപഭോക്താവിന് കഴിയണം. കാര്‍ഡില്‍നിന്ന് പിന്‍വലിക്കാനുള്ള തുക നിശ്ചയിക്കാനും കഴിയുന്നവിധത്തില്‍ ക്രമീകരണം നടത്തണമെന്നും ആര്‍ബിഐയുടെ നിര്‍ദേശമുണ്ട്. നെറ്റ് ബാങ്കിങ്, മൊബൈല്‍ ആപ്പ് തുടങ്ങിയവ വഴി ഇത് സാധ്യമാക്കാന്‍ അവസരമൊരുക്കണമെന്നും ആര്‍ബിഐയുടെ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

Author

Related Articles