News

എല്ലാം നിശ്ചലമാക്കി കൊറോണ; ട്രംപ് വരെ യാത്രാ വിലക്കുകള്‍ കര്‍ശനമാക്കി; എണ്ണ വിപണിയും നിശ്ചലമായി; എല്ലാം തകിടം മറിയുമ്പോള്‍

വാഷിംഗ്ടണ്‍:  കൊറോണയില്‍ പൊലിഞ്ഞ് പോവുകയാണ് ആഗോള സാമ്പത്തിക രംഗം. ലോകം ഇന്നേവരെ കാണാത്ത ഭീതിയാണ് കൊറോണ വൈറസ് മൂലം ഉണ്ടായിട്ടുള്ളത്.  ക്രൂഡ് ഓയില്‍ വിലയിലും, ആഗോള ഓഹരി വിപണി കേന്ദ്രങ്ങളും നിശ്ചലമായി.അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്  യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുളള യാത്ര വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കുകളും, ആഗോള ഓഹരി വിപണി കേന്ദ്രങ്ങളും തകര്‍ച്ചയിലേക്ക് വഴുതി വീണു.  യുകെ ഒഴികെയുള്ള യൂറോപ്പില്‍ നിന്ന് യുഎസ്സിലേക്കുളള എല്ലാ യാത്രകളും വെള്ളിയാഴ്ച മുതല്‍ 30 ദിവസത്തേക്ക് വിലക്കുന്നതായാണ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെത്തുടര്‍ന്ന് നിക്ഷേപ പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിപ്പിച്ചു, അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രഖ്യാപനങ്ങള്‍ ബിസിനസുകള്‍ക്കും ലോക സമ്പദ്വ്യവസ്ഥയ്ക്കും കൂടുതല്‍ തടസ്സമുണ്ടാക്കുമെന്ന ഭയം ആഗോള തലത്തില്‍ ഭീതി പടര്‍ത്തി.  കൊറോണ മനുഷ്യവംശത്തിന് നാശം വിതയ്ക്കുമെന്ന ഭീതിയാണ് ട്രംപ് അടക്കമുള്ളവരെ കടുത്ത തീരുമാനങ്ങളിലേക്ക് പ്രേരിപ്പിച്ചത്.  

ഇതിനെത്തുടര്‍ന്ന് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യൂടിഐ) ക്രൂഡ് നിരക്കില്‍ 6.2 ശതമാനത്തിന്റെ ഇടിവുണ്ടായി. നിലവില്‍ ബാരലിന് 31 ഡോളറാണ് ഡബ്ല്യൂടിഐ ക്രൂഡിന്റെ നിരക്ക്. ബ്രന്റ് ക്രൂഡിന്റെ നിരക്കില്‍ 5.8 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ വില ബാരലിന് 34 ഡോളറാണ്.  സൗദി അറേബ്യയും ഗള്‍ഫ് പങ്കാളിയുമായ യുഎഇ വിലയുദ്ധം ശക്തമാക്കിയതിനെത്തുടര്‍ന്ന് ഒരു ദിവസം മുമ്പുതന്നെ ക്രൂഡിന് കനത്ത നഷ്ടം രേഖപ്പെടുത്തി. ഇപ്പോള്‍ ആഗോള തലത്തില്‍ കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ മേല്‍ വില പേശല്‍ ശക്തമാക്കിയിരിക്കുന്നു. നിലവില്‍ ബിസിനസ് യാത്രാ മേഖലയ്ക്ക് മാത്രം 820 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് കൊറോണ മൂലം വരുത്തിവെച്ചിട്ടുള്ളത്.  

Author

Related Articles