News

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ക്രിപ്റ്റോ വിപണി വീണ്ടും നഷ്ടത്തില്‍

ന്യൂഡല്‍ഹി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ക്രിപ്റ്റോ വിപണി വീണ്ടും നഷ്ടത്തില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 4.42 ശതമാനം ഇടിഞ്ഞ് 2.19 ലക്ഷം കോടി ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 125.25 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കും വിപണി സാക്ഷിയായി (1.69 ശതമാനം കുറവ്). മൊത്തം വില്‍പ്പനയുടെ 77.34 ശതമാനം സ്ഥിരതയാര്‍ന്ന കോയിനുകളുടെ സംഭാവനയാണ്. 96.87 ബില്യണ്‍ ഡോളര്‍ വരുമിത്.

വെള്ളിയാഴ്ച്ച 48,500 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന്‍ ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്റ്റോ വിപണിയില്‍ 41.66 ശതമാനം ആധിക്യം ബിറ്റ്കോയിനുണ്ട്. ലോകത്തെ പ്രചാരമേറിയ ക്രിപ്റ്റോ കറന്‍സികളുടെ പട്ടികയില്‍ എക്സ്ആര്‍പി മാത്രമാണ് നേരിയ നേട്ടം കാഴ്ച്ചവെക്കുന്നത്. 0.1 ശതമാനം വീതം എക്സ്ആര്‍പി കോയിനില്‍ കാണാം. ബിറ്റ്കോയിന്‍, ഈഥര്‍, പോള്‍ക്കഡോട്ട് തുടങ്ങിയ വമ്പന്മാരെല്ലാം നഷ്ടത്തില്‍ വ്യാപാരം നടത്തുകയാണ്. യുണിസ്വാപ്പ്, ഡോജ്കോയിന്‍, ബൈനാന്‍സ് കോയിന്‍ എന്നിവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 4 ശതമാനം വീതം തകര്‍ച്ച ഇവരില്‍ ദൃശ്യമാണ്.

നിലവില്‍ പുതിയ ക്രിപ്റ്റോ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഉപയോഗം അടിസ്ഥാനപ്പെടുത്തി ക്രിപ്റ്റോകറന്‍സികളെ തരംതിരിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ടെന്നാണ് സൂചന. സ്വര്‍ണം, വെള്ളി പോലെ അസറ്റ്/കമ്മോഡിറ്റി ഗണത്തിലായിരിക്കും ക്രിപ്റ്റോകറന്‍സികളെ കേന്ദ്രം പരിഗണിക്കുക. ക്രിപ്റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്.

Author

Related Articles