News

തദ്ദേശീയ ടിവി നിര്‍മാണത്തിന് പ്രോത്സാഹനവുമായി കേന്ദ്ര സര്‍ക്കാര്‍; ഇറക്കുമതി തീരുവ 10 ശതമാനം ഉയര്‍ത്തുന്നു

ന്യൂഡല്‍ഹി: തദ്ദേശീയമായി ടിവി നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. എല്‍ഇഡി-എല്‍സിഡി സ്‌ക്രീനിന്റെ ഓപ്പണ്‍ സെല്ലുകള്‍ക്കുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ ഇവ വിദേശത്ത് നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പത്ത് ശതമാനം വരെ തീരുവ ഉയര്‍ത്താനാണ് നീക്കം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഘട്ടം ഘട്ടമായി തീരുവ ഉയര്‍ത്തുക. നിലവില്‍ അഞ്ച് ശതമാനമാണ് ഇറക്കുമതി തീരുവ.

തീരുവ വര്‍ധിപ്പിക്കുന്നത് ഇന്ത്യയില്‍ ടിവിയുടെ വില കൂടും. തദ്ദേശീയമായി ഇവ നിര്‍മിച്ചെടുക്കുന്നത് ദീര്‍ഘകാലത്തെ പദ്ധതിയായിരിക്കും. അഞ്ച് ശതമാനത്തോളം വിലവര്‍ധനയാണ് ടിവിയുടെ കാര്യത്തില്‍ സംഭവിക്കുക. അതേസമയം ടിവി പാനലിന്റെ നിരക്കുകള്‍ കോവിഡ് കാലത്തെ കുത്തനെ കുതിച്ചുയര്‍ന്നിരുന്നു. 25 ശതമാനത്തോളം വര്‍ധനവാണ് സെപ്റ്റംബര്‍ മുതല്‍ ഉണ്ടായിരിക്കുന്നത്. ഓപ്പണ്‍ സെല്‍ പാനലിനാണ് ടെലിവിഷന്‍ നിര്‍മാണത്തില്‍ ഏറ്റവും ചെലവ് വരുന്നത്. മൊത്തം ചെലവിന്റെ 60 ശതമാനത്തോളം വരും ഇത്.

ഒക്ടോബര്‍ ഒന്ന് മുതല്‍ ഓപ്പണ്‍ സെല്‍ പാനലിന്റെ കസ്റ്റംസ് തീരുവ പൂജ്യത്തില്‍ നിന്ന് അഞ്ചായി ഉയര്‍ത്തിയിരുന്നു. നേരത്തെ കസ്റ്റംവ തീരുവ ഇല്ലാത്ത സാഹചര്യം ഇല്ലാതായെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് പറഞ്ഞിരുന്നു. അതേസമയം വന്‍കിട കമ്പനികളോട് തദ്ദേശീയമായി നിര്‍മാണ കമ്പനികള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇതിനായി ഇളവുകള്‍ അടക്കം നല്‍കും. ഇന്ത്യയെ നിര്‍മാണ ഹബ്ബായി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്.

ഓപ്പണ്‍ സെല്‍ പാനലുകള്‍ ചൈനയില്‍ നിന്നാണ് എല്ലാ ടിവി നിര്‍മാതാക്കളും ഇറക്കുമതി ചെയ്യുന്നത്. കസ്റ്റംസ് തീരുവ കുറയ്ക്കണമെന്ന പല നിര്‍മാണ കമ്പനികളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2019 സെപ്റ്റംബറില്‍ ഇത്തരമൊരു നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അന്ന് ആഭ്യന്തര ഉല്‍പ്പാദനത്തിനായി ശ്രമിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോവിഡ് വന്നതോടെ ഇത് നടക്കാതെ പോവുകയായിരുന്നു. അതേസമയം കസ്റ്റംസ് തീരുവ വരുന്നതോടെ തദ്ദേശീയമായി നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കമ്പനികള്‍ തയ്യാറാവും.

Author

Related Articles