News

മദ്യത്തിന് 70 ശതമാനം 'സ്പെഷ്യല്‍ കൊറോണ ഫീസ്' ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍; എംആര്‍പിയിലെ 70 ശതമാനം വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ചില്ലറ വില്‍പ്പന വിലയ്ക്ക് 70 ശതമാനം 'സ്പെഷ്യല്‍ കൊറോണ ഫീസ്' ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ ഡല്‍ഹിയില്‍ മദ്യത്തിന് ചൊവ്വാഴ്ച മുതല്‍ വില കൂടുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ വൈറസ് നിര്‍ബന്ധിത ലോക്ക്ഡൗണ്‍ കാരണം സാമ്പത്തിക മേഖലയ്ക്കുണ്ടായിരിക്കുന്ന കനത്ത ആഘാതത്തിന് ഈ നടപടി ആശ്വാസമാകും. ഇത് സര്‍ക്കാര്‍ വരുമാനം വര്‍ദ്ധിപ്പിക്കും. പക്ഷേ റീട്ടെയില്‍ മദ്യക്കുപ്പിയുടെ വില കുത്തനെ ഉയരും.

മദ്യക്കുപ്പികള്‍ക്ക് എംആര്‍പിയില്‍ 70 ശതമാനം സ്പെഷ്യല്‍ കൊറോണ ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് ബാധകമാകും. ചില്ലറ ലൈസന്‍സികളിലൂടെ ഉപഭോഗത്തിനായി വില്‍ക്കുന്ന എല്ലാ തരം മദ്യത്തിനും പരമാവധി ചില്ലറ വില്‍പ്പന വിലയുടെ 70 ശതമാനം ഈടാക്കുമെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ധനകാര്യ വകുപ്പ് അറിയിച്ചു. ഉദാഹരണത്തിന്, നേരത്തെ 1,000 രൂപ വിലയുള്ള ഒരു മദ്യക്കുപ്പിക്ക് ഇപ്പോള്‍ 1,700 രൂപ വില വരും.

കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ ചില നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ആദ്യ ദിവസമാണ് തീരുമാനം. കൊറോണ വൈറസ് കണ്ടെയ്‌നര്‍ സോണിന് പുറത്ത് സംസ്ഥാന തലസ്ഥാനത്ത് 150 മദ്യവില്‍പ്പന ശാലകള്‍ സര്‍ക്കാര്‍ അനുവദിച്ചു. ആളുകള്‍ സാമൂഹിക അകലവും മറ്റ് ആരോഗ്യ മാനദണ്ഡങ്ങളും ലംഘിക്കുന്ന മേഖലകളിലെ എല്ലാ ഇളവുകളും പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച എല്ലാ പ്രവര്‍ത്തനങ്ങളും അധികൃതര്‍ അനുവദിച്ചതിനെത്തുടര്‍ന്ന് നഗരത്തിലെ പല പ്രദേശങ്ങളിലെയും മദ്യവില്‍പ്പന ശാലകളില്‍ ആളുകള്‍ സാമൂഹിക അകലം തെറ്റിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ കര്‍ശന സന്ദേശം ലഭിച്ചത്.

News Desk
Author

Related Articles