News

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 7 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സായി ലഭിക്കും

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായിരിക്കെ കോവിഡ് ബാധിച്ച് മരിച്ച വ്യക്തികളുടെ ആശ്രിതര്‍ക്ക് 2.5 ലക്ഷം രൂപ മുതല്‍ 7 ലക്ഷം രൂപ വരെ ലഭിക്കാന്‍ അര്‍ഹതയുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അംഗമായവര്‍ക്കാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ്(ഇഡിഎല്‍ഐ)സ്‌കീംവഴി ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ ഏപ്രിലിലാണ് പദ്ധതി പ്രകാരമുള്ള പരമാവധി ആനുകൂല്യതുക ആറു ലക്ഷത്തില്‍നിന്ന് ഏഴ് ലക്ഷമായി ഉയര്‍ത്തിയത്.

സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 1976ലാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായി പദ്ധതി അവതരിപ്പിച്ചത്. സ്‌കീമില്‍ ചേരുന്നതിന് ജീവനക്കാരന്‍ ഒരു രൂപപോലം ചെലവാക്കേണ്ടതില്ല. തൊഴിലാളിക്കുവേണ്ടി തൊഴിലുടമായാണ് ചെറിയതുക പ്രീമിയമായി നല്‍കുന്നത്. ക്ലെയിമിനായി നോമിനി അപേക്ഷ ഫോം നല്‍കണം. അപേക്ഷ പൂരിപ്പിച്ച് ഒപ്പിട്ട് തൊഴിലുടമ സര്‍ട്ടിഫൈ ചെയ്താണ് നല്‍കേണ്ടത്. നോമിനിയില്ലെങ്കില്‍ നിയമപ്രകാരമുള്ള അവകാശികളാണ് അപേക്ഷ നല്‍കേണ്ടത്. തൊഴിലുടമ നിലവില്‍ ഇല്ലെങ്കിലോ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാതിരിക്കുകയോ ചെയ്താല്‍ ബാങ്ക് മാനേജര്‍, ഗസറ്റഡ് ഓഫീസര്‍, മജിസ്ട്രേറ്റ്, എംപി, എംഎല്‍എ തുടങ്ങിയവര്‍ അറ്റസ്റ്റ്ചെയ്താലും മതി. നിശ്ചിത സമയത്തിനകം അപേക്ഷ നല്‍കണമെന്ന് വ്യവസ്ഥയൊന്നുമില്ല.

പദ്ധതി പ്രകാരം ക്ലെയിം ഒഴിവാക്കില്ല. ജോലി സമയത്തോ ജിലിയിലല്ലാത്ത സമയത്തോ മരിച്ചാലും ക്ലെയിം ലഭിക്കും. പദ്ധതിയില്‍ അംഗമായി ഒരുവര്‍ഷം കഴിഞ്ഞാല്‍ മാത്രമെ നേരത്തെ ക്ലെയിം ലഭിക്കുമായിരുന്നുള്ളൂ. നിലവില്‍ അത് ഒരുദിവസമാക്കി കുറച്ചിട്ടുണ്ട്. ഇപിഎഫില്‍ മുടങ്ങാതെ വിഹിതം അടച്ചുകൊണ്ടിരിക്കെ മരിക്കുന്നവരുടെ ആശ്രിതര്‍ക്കെല്ലാം ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.

Author

Related Articles