News

ദുബായ്-ഡല്‍ഹി ലോകത്തില്‍ ഏറ്റവും തിരക്കുള്ള മൂന്നാമത്തെ വ്യോമപാത

ദുബായ്: കഴിഞ്ഞ മാസം ലോകത്തില്‍ ഏറ്റവും കൂടുതല്‍ തിരക്ക് രേഖപ്പെടുത്തിയ മൂന്നാമത്തെ വ്യോമപാത ദുബായ്-ഡല്‍ഹി ആയിരുന്നുവെന്ന് ഏവിയേഷന്‍ ഡാറ്റ കമ്പനിയായ ഒഎജിയുടെ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ട ഒര്‍ലാന്‍ഡോ-സാന്‍ ജുവാന്‍, ഹോങ്കോംഗ്-തായ്പേയ് വ്യോമപാതകള്‍ക്ക് തൊട്ടുപിന്നിലാണ് ദുബായ്-ഡല്‍ഹി. കഴിഞ്ഞ മാസം ഡല്‍ഹി-ദുബായ് വിമാനങ്ങളിലെ 146,000ത്തിലധികം സീറ്റുകള്‍ ഉപയോഗപ്പെടുത്തി. ഒര്‍ലാന്‍ഡോ-സാന്‍ ജുവാന്‍ പാതയില്‍ ഇത് 171,010 സീറ്റുകളും, ഹോങ്കോംഗ്-തായ്പേയ് പാതയില്‍ 146,536 സീറ്റുകളും ആയിരുന്നു.

സാധാരണയായി യുഎഇ-ഇന്ത്യ വ്യോമപാതകളില്‍ ദുബായ്-മുംബൈ വിമാനങ്ങളിലും മറ്റ് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാനങ്ങളിലുമാണ് ഏറ്റവുമധികം തിരിക്ക് രേഖപ്പെടുത്താറ്. എന്നാല്‍ മഹാരാഷ്ട്രയില്‍ കോവിഡ്-19 അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ മുംബൈക്ക് പകരം ഡെല്‍ഹി ആദ്യസ്ഥാനത്തെത്തി. വരും ആഴ്ചകളില്‍ ബെംഗളൂരുവിലേക്കും കൊച്ചിയിലേക്കുമുള്ള വിമാനങ്ങളില്‍ തിരക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിനേഷന്‍ പരിപാടി വ്യോമയാത്രയിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതില്‍ വലിയ നേട്ടമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് സ്ട്രാറ്റെജിക്എയറോ റിസര്‍ച്ച് ഡോട്ട് കോമിലെ ചീഫ് അനലിസ്റ്റായ സജ് അഹമ്മദ് പറഞ്ഞു. വരും ആഴ്ചകളില്‍ ഫ്ളൈദുബായും എമിറേറ്റ്സും കൂടുതല്‍ ഇടങ്ങളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.    

എയര്‍ബസ് എ380 വിമാനം വീണ്ടും യാത്രയ്ക്ക് ഉപയോഗിക്കുമെന്ന് എമിറേറ്റ്സ് കഴിഞ്ഞിടെ വ്യക്തമാക്കിയിരുന്നു. മേയ് 9 മുതല്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. അമ്മാനില്‍ നിന്നും അമ്മാനിലേക്കുമുള്ള വ്യോമയാത്രയ്ക്ക് ഡിമാന്‍ഡ് കൂടിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആഴ്ചയില്‍ 12 സര്‍വീസുകളാണ് എമിറേറ്റ്സ് അമ്മാനിലേക്ക് പദ്ധതിയിടുന്നത്. അതേസമയം യാത്രാ ഡിമാന്‍ഡിലുള്ള വര്‍ധന വിമാനക്കമ്പനിക്കള്‍ക്ക് ലാഭമുണ്ടാക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണെന്ന് സജ് അഹമ്മദ് പറഞ്ഞു. ജിസിസിയിലുടനീളം വിമാനയാത്ര ചിലവിലുണ്ടായ കുറവാണ് യാത്രക്കാരെ വീണ്ടും വിമാനയാത്രയിലേക്ക് അടുപ്പിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.   

ഗള്‍ഫ് പാതകളിലും തിരക്കേറുന്നു ചില ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇപ്പോഴും നിയന്ത്രണങ്ങളുണ്ടെങ്കിലും പ്രാദേശികമായുള്ള പാതകളിലാണ് നിലവില്‍ ഏറ്റവുമധികം യാത്രാ ഡിമാന്‍ഡ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മാസം പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ട വ്യോമപാത ബഹ്റൈന്‍-യുഎഇ വ്യോമപാതയാണ്. ഈ പാതയില്‍ ഏതാണ്ട് 80,000 സീറ്റുകളാണ് ഉപയോഗിച്ചത്. അതേസമയം ദുബായ്-കുവൈറ്റ് റൂട്ടിലും 77,860 സീറ്റുകള്‍ ഉപയോഗപ്പെടുത്തി. വ്യോമയാത്ര രംഗത്തെ അശുഭ പ്രവണതകള്‍ക്കിടയിലും യാത്രക്കാരെ തിരിച്ച് കൊണ്ടുവരാനുള്ള എമിറേറ്റ്സിന്റെ ശ്രമം ഏറെക്കുറെ വിജയം കാണുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Author

Related Articles