News

ദുബായിലെ പാര്‍പ്പിട വസ്തുവകകളുടെ വിലക്കയറ്റം പെട്ടന്ന് അവസാനിക്കില്ലെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ദുബായ്: ദുബായിലെ പാര്‍പ്പിട വസ്തുവകകളുടെ വിലക്കയറ്റം പെട്ടന്ന് അവസാനിക്കില്ലെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട്. മികച്ച ഡിമാന്‍ഡും വര്‍ധിച്ച വിതരണവും പുതിയ പ്രോജക്ടുകളുടെ അവതരണവും അടുത്ത കുറേ വര്‍ഷത്തേക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വിലനിലവാരത്തില്‍ വിപണിയെ എത്തിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ അനലിസ്റ്റുകളായ കാതറിന്‍ കാര്‍പെന്ററും നിദ ഇക്ബാലും അഭിപ്രായപ്പെട്ടു.

കുറഞ്ഞത് 10 മില്യണ്‍ ദിര്‍ഹമെങ്കിലും വിലയുള്ള പ്രോപ്പര്‍ട്ടികളുടെ വിലയില്‍ മാര്‍ച്ചില്‍ 84 ശതമാനത്തിന്റെ വ്യത്യാസമുണ്ടായതായി റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയായ പ്രോപ്പര്‍ട്ടി മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. റിയല്‍ എസ്റ്റേറ്റ് വസ്തുവകകള്‍ വാങ്ങുന്നത് ഇന്ന് ദുബായില്‍ താമസ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ഏറ്റവും വേഗത്തിലുള്ള മാര്‍ഗമാണ്. മാത്രമല്ല കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇളവുകളും എമിറേറ്റില്‍ റിയല്‍ എസ്റ്റേറ്റ് വില്‍പ്പനയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കും.   

ദുബായിലെ പ്രമുഖ ഡെവലപ്പറായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആദ്യപാദത്തില്‍ വില്ലകളുടെ വില്‍പ്പനയില്‍ 65 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. ലക്ഷ്വറി വില്ലകളുടെയും അപ്പാര്‍ട്മെന്റുകളുടെയും വില്‍പ്പന ആദ്യപാദത്തില്‍ തിരിച്ചുകയറിയിരുന്നു. പ്രൈം റിയല്‍ എസ്റ്റേറ്റ് വിഭാഗത്തില്‍ വില്‍പ്പനയില്‍ മുന്‍പാദത്തെ അപേക്ഷിച്ച് ഏതാണ്ട് 25 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 11.6 ബില്യണ്‍ ദിര്‍ഹത്തിന്റെ വില്‍പ്പനയാണ് ഊ വിഭാഗത്തില്‍ കഴിഞ്ഞ പാദത്തില്‍ നടന്നത്. 2.70 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകളുമായി പാം ജുമെയ്റയാണ് ഇടപാടുകളുടെ മൂല്യത്തില്‍ മുന്നിലെത്തിയത്. മുഹമ്മദ് ബിന്‍ റാഷിദ് സിറ്റിയില്‍ 1.37 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകളും ബിസിസ് ബേയില്‍ 1.27 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകളും നടന്നു.

Author

Related Articles