News

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ കോവിഡ് -19 ചികിത്സാകേന്ദ്രമാക്കി മാറ്റി; 3,000 രോ​ഗികളെ പരിചരിക്കാനുള്ള സൗകര്യം; അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ തയ്യാറാണെന്ന് അധികൃതര്‍

ദുബായ്: 3,000 കോവിഡ് -19 രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ ശേഷിയുള്ള ഫീല്‍ഡ് ആശുപത്രിയായി രൂപഭാവങ്ങള്‍ മാറ്റി ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍. രോഗികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി വരുന്നതായി ദുബായ് ആരോഗ്യ അധികൃതര്‍ അറിയിച്ചു. നഴ്സുമാരെയും മറ്റ് മെഡിക്കല്‍ സ്റ്റാഫിനെയും നിയോഗിച്ചു.

ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടാന്‍ എമിറേറ്റ് തയ്യാറാണെന്ന് ദുബായ് ആരോഗ്യ അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം രണ്ട് ഫീല്‍ഡ് ആശുപത്രികള്‍ ഉടന്‍ ആരംഭിക്കുമെന്നും ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി കഴിഞ്ഞ ആഴ്ച ടെലിവിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഓരോ ആശുപത്രിക്കും പരമാവധി 4,000-5,000 കിടക്കകള്‍ നല്‍കാനായേക്കുമെന്നും അല്‍ ഖത്താമി അവകാശപ്പെട്ടു. എന്നാല്‍ പതിനായിരമോ അതിലധികമോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ദുബായ്  തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ആഗോള വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഇടമാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍. 800 തീവ്ര പരിചരണ ബെഡുകള്‍ അടക്കം മൂവായിരം ബെഡുകളാണ്  താത്കാലിക ആശുപത്രിയില്‍ ഒരുങ്ങുന്നതെന്ന് സെന്ററിന്റെ എഞ്ചിനീയറിംഗ് ഡയറക്ടര്‍ അലി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. നിലവിൽ കൊറോണ വൈറസിനെതിരെ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് തങ്ങൾ നടത്തുന്നതെന്നും അധികൃതർ അവകാശപ്പെടുന്നു.

Author

Related Articles