News

നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ആമസോണിന് 2.6 ബില്യണ്‍ ഡോളര്‍ അറ്റലാഭം; ഇ-കോമേഴ്‌സ് ഭീമന്റെ വരുമാനം 20 ശതമാനം വര്‍ധിച്ച് 63.4 ബില്യണായെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഇ-കോമേഴ്‌സ് ഭീമന്‍ ആമസോണിന് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 2.6 ബില്യണ്‍ ഡോളറിന്റെ അറ്റലാഭമെന്ന് റിപ്പോര്‍ട്ട്. ആദ്യ പാദത്തേക്കാള്‍ തങ്ങള്‍ക്ക് ലാഭം വര്‍ധിക്കുന്നുണ്ടെന്നും ആമസോണ്‍ വ്യക്തമാക്കുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വരുമാനം 20 ശതമാനം വര്‍ധിച്ച് 63.4 ബില്യണ്‍ ഡോലറിലെത്തി. ആമസോണ്‍ പ്രൈം വില്‍പനയിലും കമ്പനിയ്ക്ക് വന്‍ വര്‍ധനയാണ് കാണാന്‍ സാധിക്കുന്നത്. പത്തും മില്യണോളം വരുന്ന ഉല്‍പന്നങ്ങള്‍ക്ക് ഫ്രീ വണ്‍ ഡേ ഡെലിവറി സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. 

ഇ-കൊമേഴ്സ് മുതല്‍ ക്ലൗഡ് സേവനങ്ങള്‍, സ്ട്രീമിംഗ് മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്രിക്ക് ആന്‍ഡ് മോര്‍ട്ടാര്‍, പലചരക്ക് കടകള്‍ എന്നിവയിലേക്ക് വ്യാപിച്ച ആമസോണിന്  വ്യാപാരത്തില്‍ ഓഹരികള്‍ 2.6 ശതമാനം ഇടിഞ്ഞിരുന്നു. എന്നാലിപ്പോള്‍ കമ്പനിയ്ക്ക് പ്രതീക്ഷിച്ചതിലും മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ പ്രധാന ലാഭ ശ്രോതസായ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസ് ഈ പാദത്തില്‍ 37 ശതമാനം വരുമാനം നേടി.

ആമസോണിന്റെ റെക്കൊഗ്നിഷന്‍ (Rekognition) സാങ്കേതികവിദ്യ ഇനി മുഖത്തെ ഭയവും കണ്ടെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സ്വകാര്യതയിലേക്ക് കടന്നുകയറുന്നതെന്ന ആരോപണം നേരിടുന്ന ആമസോണിന്റെ ഈ മുഖംതിരിച്ചറിയല്‍ സാങ്കേതികവിദ്യയ്ക്ക് നിലവില്‍ സന്തോഷം, ദുഃഖം, ദേഷ്യം, ആശ്ചര്യം, വെറുപ്പ്, ശാന്തം, ആശയക്കുഴപ്പം എന്നിങ്ങനെ ഏഴുവികാരങ്ങള്‍ തിരിച്ചറിയാനാകും.

മുഖംതിരിച്ചറിയലിന്റെ കൃത്യത വര്‍ധിപ്പിച്ചതിനൊപ്പം മുഖത്തെ ഭയംകൂടി തിരിച്ചറിയാനുള്ള സംവിധാനം ചേര്‍ത്തതായി കമ്പനി അറിയിച്ചു.പ്രായം കൂടുതല്‍ കൃത്യമായി തിരിച്ചറിയാനും പുതിയ അപ്‌ഡേറ്റിലൂടെ സാധിക്കുന്നു. 10 ദശലക്ഷം മുഖങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് തങ്ങളുടെ ഡേറ്റബേസിലുള്ളതെന്നും അതിലൂടെ ഒരു ഫോട്ടോയില്‍നിന്ന് നൂറുകണക്കിന് ആളുകളെ സോഫ്‌റ്റ്വേറിന് തിരിച്ചറിയാമെന്നും അവകാശപ്പെടുന്നു.

Author

Related Articles