News

ജൂണ്‍ ഒന്നു മുതല്‍ ഇ-വേ ബില്‍ പരിശോധന ഓട്ടോമാറ്റിക് ആവുന്നു; കേന്ദ്ര -കേരള ജിഎസ്ടി വകുപ്പുകളുടെ ഏകോപനത്തിനായി ജിഎസ്ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും

ചരക്ക് സേവന നികുതിയിലെ (ജിഎസ്ടി) സുപ്രധാന ചുവടു വയ്പ്പാണ് ഇ-വേ ബില്‍. രാജ്യത്ത് 2018 ഫെബ്രുവരി മുതലാണ് ഇ-വേ ബില്‍ നടപ്പിലാക്കിയത്. ഇനി ജൂണ്‍ ഒന്നു മുതല്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെകഗ്‌നിഷന്‍ സംവിധാനം വഴി ചരക്ക് വാഹനങ്ങളുടെ ഇ-വേ ബില്‍ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് കേന്ദ്ര -കേരള ജിഎസ്ടി വകുപ്പുകളുടെ ഏകോപനത്തിനായി ജിഎസ്ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്യും. 

ജിഎസ്ടി നിയമ പ്രകാരം 50,000 രൂപയില്‍ കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ ഒരിടത്തു നിന്ന് 10 കിലോ മീറ്ററിലധികം ദൂരെയുള്ള മറ്റൊരിടത്തേയ്ക്ക് കൊണ്ടു പോകേണ്ടി വരുമ്പോള്‍ ഉപയോഗിക്കേണ്ട യാത്രാ രേഖയാണ് ഇ-വേ ബില്‍. ചരക്ക് കൊണ്ടു പോകുന്ന വാഹനത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇ-വേ ബില്‍ തയ്യാറാക്കാവുന്നതാണ്. ഇത് വാഹനത്തില്‍ സൂക്ഷിക്കണം. ഇനി മുതല്‍ അത് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെകഗ്‌നിഷന്‍ സംവിധാനം വഴി ആയിരിക്കും ചരക്ക് വാഹനങ്ങളുടെ ഇ-വേ ബില്‍ പരിശോധിക്കുന്നത്. പുതിയ പദ്ധതി ജൂണില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഓണ്‍ലൈനില്‍ നിന്ന് ലഭിക്കുന്ന ഈ രേഖ ഉപയോഗിച്ച് ഇന്ത്യയിലെവിടെയും ചരക്കുമായി യാത്ര ചെയ്യാവുന്നതാണ്. ഇന്റലിജന്‍സ് വിഭാഗത്തിന് നികുതിചോര്‍ച്ച തടയുന്നതിന് രണ്ട് കോടി രൂപയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ഒരു കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. ഓണ്‍ ദ് ഗോ വേ ബ്രിജ് വഴി ചരക്കുകളുടെ തൂക്ക പരിശേധനകള്‍ നിര്‍വഹിക്കാനായി ജിഎസ്ടി വകുപ്പിന് 10 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.

 

Author

Related Articles