News

സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്: ഇന്ത്യയുടെ എണ്ണ ഉത്പാദനം 6 ശതമാനം ഇടിഞ്ഞു

പോയവര്‍ഷം ഇന്ത്യയുടെ എണ്ണ ഉത്പാദനം 6 ശതമാനവും പ്രകൃതി വാതക ഉത്പാദനം 5 ശതമാനവും ഇടിഞ്ഞതായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഊര്‍ജ്ജ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. എന്നാല്‍ നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ തദ്ദേശീയ എണ്ണ ഉത്പാദനം 32.17 മില്യണ്‍ മെട്രിക് ടണ്‍ മാത്രമായി ചുരുങ്ങി. 2019 സാമ്പത്തികവര്‍ഷം 34.20 മില്യണ്‍ മെട്രിക് ടണ്‍ എണ്ണ ഇന്ത്യ ഉത്പാദിപ്പിച്ചിരുന്നു. കോവിഡ് വ്യാപനമാണ് ഇന്ത്യയുടെ എണ്ണ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചത്.

എന്തായാലും അടുത്ത സാമ്പത്തികവര്‍ഷം എണ്ണ ഉത്പാദനം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അറിയിച്ചു. നിലവില്‍ കല്‍ക്കരിയ്ക്കും അസംസ്‌കൃത എണ്ണയ്ക്കുമാണ് രാജ്യത്ത് ഡിമാന്‍ഡ്. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച അസംസ്‌കൃത എണ്ണയില്‍ 64.1 ശതമാനവും ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനില്‍ (ഓഎന്‍ജിസി) നിന്നാണ്. എണ്ണ ഉത്പാദനത്തില്‍ 9.7 ശതമാനം ഓയില്‍ ഇന്ത്യ ലിമിറ്റഡും 26.2 ശതമാനം പ്രൊഡക്ഷന്‍ ഷെയര്‍ കോണ്‍ട്രാക്ടും (പിഎസ്സി) സംഭാവന ചെയ്യുന്നു.

പ്രകൃതി വാതക ഉത്പാദനമെടുത്താല്‍ 5 ശതമാനമാണ് ഈ മേഖലയിലെ തകര്‍ച്ച. നടപ്പു സാമ്പത്തികവര്‍ഷം 31.18 ബില്യണ്‍ ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകം വിപണിയിലെത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. മുന്‍ സാമ്പത്തികവര്‍ഷമിത് 32.87 ബില്യണ്‍ ക്യൂബിക് മീറ്ററായിരുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച പ്രകൃതി വാതകത്തില്‍ 76.1 ശതമാനവും ഓഎന്‍ജിസിയുടെ സമര്‍പ്പണമാണ്. 15.3 ശതമാനം പിഎസ്സി മേഖലയില്‍ നിന്നുമെത്തി. ഏപ്രില്‍ - ഡിസംബര്‍ കാലത്ത് 21.13 ബില്യണ്‍ ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകമാണ് രാജ്യത്ത് ഉത്പാദനം ചെയ്യപ്പെട്ടത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലത്തെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ 11.3 ശതമാനം ഇടിവ് കാണാം.

നടപ്പു വര്‍ഷം ഏപ്രില്‍ - ഡിസംബര്‍ കാലത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗത്തിലും 12.6 ശതമാനം ഇടിവ് രാജ്യം നേരിട്ടു. എന്നാല്‍ അവസാന ത്രൈമാസപാദത്തില്‍ പെട്രോളിയും ഉപഭോഗം ഇന്ത്യയില്‍ വര്‍ധിച്ചിരിക്കുകയാണെന്ന് കെയര്‍ റേറ്റിങ്സ് പറയുന്നു. വെള്ളിയാഴ്ച്ച ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മൂന്നാം പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടിട്ടുണ്ട്. കമ്പനിയുടെ അറ്റാദായം മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. ഡിസംബര്‍ പാദത്തില്‍ 49.17 ബില്യണ്‍ രൂപയാണ് ഓയില്‍ കോര്‍പ്പറേഷന്‍ അറ്റാദായം കുറിച്ചത്. ഒരു വര്‍ഷം മുന്‍പിത് 23.39 ബില്യണ്‍ രൂപ മാത്രമായിരുന്നു.

Author

Related Articles