News

യെസ് ബാങ്കിലെ 250 കോടി നിക്ഷേപത്തില്‍ കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം

ന്യൂഡല്‍ഹി: കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍. പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് കേന്ദ്രധനമന്ത്രാലയം പ്രതികരിച്ചു. 250 കോടി യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രാജ്യസഭയില്‍ ജാവേദ് അലി ഖാന്‍ എംപിയാണ് ചോദ്യം ഉന്നയിച്ചത്. അന്വേഷണം ആരംഭിച്ചതായി ഇഡി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും അറിയിച്ചിട്ടുണ്ട്. യെസ് ബാങ്കില്‍ കിഫ്ബിക്ക് 268 കോടിരൂപ നിക്ഷേപമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ ഇത് അവാസ്തവമാണെന്ന് ധനമന്ത്രി തോമസ് ഐസക് പിന്നീടു വ്യക്തമാക്കി. 2019-ല്‍ കിഫ്ബി യെസ് ബാങ്കില്‍ നിക്ഷേപം നടത്തിയപ്പോള്‍ ട്രിപ്പിള്‍ എ റേറ്റിങ് ഉണ്ടായിരുന്നു. എന്നാല്‍, 2019 പകുതിയായപ്പോള്‍ ബാങ്കിന്റെ റേറ്റിങ് താഴാനുള്ള പ്രവണത പ്രകടമായപ്പോള്‍ കിഫ്ബിയുടെ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്മിറ്റി അത് തിരിച്ചറിഞ്ഞു. അവരുടെ ഉപദേശപ്രകാരം നിക്ഷേപം പുതുക്കാതെ ഓഗസ്റ്റില്‍ പണം പിന്‍വലിച്ചുവെന്നും ധനമന്ത്രി പ്രതികരിച്ചിരുന്നു.

Author

Related Articles