News

ജൂലൈ മുതല്‍ പെന്‍ഷനും മിനിമം വേതനവും വര്‍ധിപ്പിക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ അനുമതി

കെയ്റോ: ജൂലൈ മുതല്‍ പെന്‍ഷനും മിനിമം വേതനവും വര്‍ധിപ്പിക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്ത എല്‍ സീസിയുടെ അനുമതി. പെന്‍ഷന്‍ 13 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. 31 ബില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ടാണ് (1.9 ബില്യണ്‍ ഡോളര്‍) ഇതിന് ചിലവാകുക. ഏറ്റവും കുറഞ്ഞ മാസ വേതനം 2000 ഈജിപ്ഷ്യന്‍ പൗണ്ടില്‍ നിന്നും 2,400 ആക്കാനും തീരുമാനിച്ചു. 37 ബില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയാണ് ഇതിലൂടെ സര്‍ക്കാരിനുണ്ടാകുക.   

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും മിനിമം വേതനവും വര്‍ധിപ്പിക്കാന്‍ എല്‍ സീസി മാര്‍ച്ചില്‍ ഉത്തരവിറക്കിയിരുന്നു. അല്‍ അറേബ്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 41 വര്‍ഷങ്ങള്‍ക്കിടെ ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 240 ഇരട്ടി വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ജൂലൈ ആദ്യം പ്രഖ്യാപിക്കുന്ന ബജറ്റില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ട് ബോണസുകളും  ഉള്‍പ്പെടുത്തിയിട്ടുണ്ട്. 7.5 ബില്യണ്‍ പൗണ്ടാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. സിവില്‍ സര്‍വ്വീസ് നിയമത്തിന് കീഴില്‍ വരുന്ന ജീവനക്കാര്‍ക്ക് 7.5 ശതമാനം ബോണസ് അനുവദിക്കാനാണ് നേരത്തെ പ്രസിഡന്റ് ഉത്തരവിട്ടിരുന്നത്. 

ഈ നിയമത്തിന് കീഴില്‍ വരാത്ത ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 13 ശതമാനം ഒറ്റത്തവണയായി നല്‍കാനും പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി. ഇത് കൂടാതെ രാജ്യത്തിന്റെ പുതിയ ഭരണ തലസ്ഥാനത്തിലേക്ക് ഉദ്യോഗമാറ്റം ലഭിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ബജറ്റില്‍ 1.5 ബില്യണ്‍ ഈജിപ്ഷ്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായം നീക്കിവെക്കാനും പ്രസിഡന്റ് നിര്‍ദ്ദേശിച്ചിരുന്നു. വര്‍ഷാവസാനത്തോടെ നിരവധി പൊതുമേഖല ഏജന്‍സികള്‍ പുതിയ തലസ്ഥാനനഗരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും.

Author

Related Articles