News

ടെസ്ല ഓഹരി വില ഇടിയുന്നു; ഇലോണ്‍ മസ്‌കിന് ഒരാഴ്ചക്കിടെ നഷ്ടമായത് 27 ബില്യണ്‍ ഡോളര്‍

ടെസ്‌ല ചീഫ് എക്സിക്യൂട്ടീവ് ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ ഒരാഴ്ചക്കിടെ നഷ്ടമായത് 27 ബില്യണ്‍ ഡോളര്‍ (2 ലക്ഷം കോടി രൂപ). ഒരു വര്‍ഷത്തിനിടെ 150 ബില്യണ്‍ ഡോളര്‍ വരുമാനം നേടി ലോക കോടീശ്വരപട്ടികയില്‍ ഒന്നാമനായ അദ്ദേഹം ടെസ് ലയുടെ ഓഹരി വിലയിടിഞ്ഞതോടെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്‍വാങ്ങി.

നിലവില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള, ആമസോണ്‍ ചീഫ് എക്സിക്യൂട്ടീവ് ജെഫ് ബെസോസിന്റെ ആസ്തിയേക്കാള്‍ 20 ബില്യണ്‍ ഡോളര്‍ കുറവാണ് മസ്‌കിനുള്ളത്. ടെക്നോളജി വിഭാഗം ഓഹരികള്‍ കനത്ത വില്പ സമ്മര്‍ദംനേരിട്ടതോടെയാണ് ടെസ് ലയുടെ ഓഹരിയുടെ വിലയും ഇടിഞ്ഞത്. ഇതോടെ ഈകാലയളവില്‍ ടെസ് ലയുടെ മൂല്യത്തില്‍ 230 ബില്യണ്‍ ഡോളറിന്റെ കുറവാണുണ്ടായത്. രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ ടെസ് ലയുടെ ഓഹരി വില. വെള്ളിയാഴ്ച മാത്രം 3.8 ശതമാനമിടിഞ്ഞ് 597.95 നിലവാരത്തിലേയ്ക്ക് വില കൂപ്പുകുത്തുകയും ചെയ്തു.

യുഎസിലെ ട്രഷറി ആദായം വര്‍ധിച്ചതിനെതുടര്‍ന്നുള്ള ആഗോള വില്പന സമ്മര്‍ദത്തിലാണ് മികച്ച ഓഹരികളെല്ലാം ആടിയുലഞ്ഞത്. നാസ്ദാക്ക് 100, എസ്ആന്‍ഡ്പി 500 എന്നീസൂചികകളിലായി 574 ബില്യണ്‍ ഡോളറാണ് ഓഹരിയുടെ മൂല്യം. 2021 ജനുവരിയില്‍ റെക്കോഡ് നേട്ടമുണ്ടാക്കിയതിനെതുടര്‍ന്നാണ് 210 ബിലണ്‍ ഡോളര്‍ ആസ്തിയോടെ ജെഫ് ബെസോസിനെ മസ്‌ക് മറികടന്നത്.

News Desk
Author

Related Articles