News

കോവിഡിന് ശേഷം ദുബായ്, യുഎഇ സമ്പദ് വ്യവസ്ഥകള്‍ വേഗത്തില്‍ തിരിച്ചെത്തും

ദുബായ്: കോവിഡ്-19 പകര്‍ച്ചവ്യാധിക്ക് ശമനമുണ്ടായാല്‍ മുന്‍ അവസ്ഥയിലേക്ക് വേഗത്തില്‍ തിരിച്ചെത്താനുള്ള മികച്ച സാഹചര്യങ്ങള്‍ ദുബായ്, യുഎഇ സമ്പദ് വ്യവസ്ഥകള്‍ക്കുണ്ടെന്ന് ദുബായ് ഉന്നത സാമ്പത്തികകാര്യ കമ്മിറ്റി ചെയര്‍മാനും എമിറേറ്റ്സ് ഗ്രൂപ്പ് സിഇഒയുമായ ഷേഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം. എന്നാല്‍ പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും രാജ്യങ്ങള്‍ക്ക് പുറത്തുകടക്കാനുള്ള സാഹചര്യം ലോകം ഒരുക്കണമെന്നും ഷേഖ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

മികച്ച അടിസ്ഥാന സൗകര്യം, വിമാനക്കമ്പനികള്‍, ഹോട്ടലുകള്‍ എന്നിവ തിരിച്ചുവരവിന് ആക്കം കൂട്ടും. സര്‍ക്കാരിന്റെ സമീപനം, വേഗതയാര്‍ന്ന നടപടികള്‍, ക്ഷമതയുള്ള ആരോഗ്യ സേവനങ്ങള്‍, സ്വകാര്യ മേഖലയുടെ സഹകരണം എന്നിവയെല്ലാം ശുഭസൂചനകളാണ്' അറബിക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷേഖ് അഹമ്മദ് പറഞ്ഞു.

പകര്‍ച്ചവ്യാധി വ്യോമ ഗതാഗത മേഖലയെ നിശ്ചലമാക്കുകയും ലോക സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള ഓഹരിവിപണികളില്‍ നിന്ന് 17 ട്രില്യണ്‍ ഡോളറാണ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള ഭയത്തില്‍ ഇല്ലാതായത്. രോഗവ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകള്‍ കമ്പനികളുടെ പ്രവര്‍ത്തന താളം തെറ്റിക്കുകയും വായ്പകള്‍ നിരാകരിക്കപ്പെടുകയും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് തൊഴിലില്ലായ്മ നിരക്ക് എത്തുകയും ചെയ്തതോടെ എട്ട് ട്രില്യണ്‍ ഡോളറിലധികം വരുന്ന ഉത്തേജന പാക്കേജുകളാണ് ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ഒന്നാകെ പ്രഖ്യാപിച്ചത്.

കോടിക്കണക്കിന് ഡോളര്‍ മുതല്‍മുടക്കുള്ള ടോക്യോ ഒളിമ്പിക്സ്, എക്സ്പോ 2020 തുടങ്ങിയ പരിപാടികള്‍ മാറ്റിവെക്കുകയും 73 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഈ വര്‍ഷത്തെ ഹന്നോവര്‍ മെസ്സെ വാര്‍ഷിക വ്യാപാര മേള റദ്ദാക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര വിമാന സര്‍വീസായ എമിറേറ്റ്സിനെ താങ്ങിനിര്‍ത്തിയിരുന്ന ദുബായിലെ ടൂറിസം രംഗം വര്‍ഷത്തില്‍ 20 മില്യണ്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന തരത്തില്‍ പഴയ അവസ്ഥയിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ പ്രകടപ്പിച്ചെങ്കിലും ഒട്ടേറെ കാര്യങ്ങളെ ആശ്രയിച്ചുമാത്രമേ ടൂറിസം മേഖലയുടെ തിരിച്ചുവരവ് ഉണ്ടാകുള്ളുവെന്ന് ഷേഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. അത് നമുക്ക് സ്വയം ചെയ്യാവുന്ന കാര്യമല്ല, ലോകവും മറ്റ് രാജ്യങ്ങളും പരസ്പരം സഹായിക്കണം. എല്ലാവരും മറ്റുള്ളവര്‍ക്ക് മുമ്പില്‍ വാതിലുകള്‍ തുറന്നിടാന്‍ തയ്യാറായാല്‍ കാര്യങ്ങളെല്ലാം പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തും. യൂറോപ്പ് പതുക്കെ വിപണികള്‍ തുറക്കാന്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് അവരുടെ നീക്കങ്ങള്‍. മറ്റുള്ളവരും അത് ചെയ്യുന്നു.

ദുബായുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 11.5 ശതമാനം പങ്കാളിത്തമാണ് ടൂറിസം മേഖലയ്ക്കുള്ളത്. 2019ല്‍ ഏകദേശം 16.73 ദശലക്ഷം വിനോദ സഞ്ചാരികളാണ് ദുബായിലെത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 5.1 ശതമാനം അധികമായിരുന്നു അത്. വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ '2019 സിറ്റീസ് റിപ്പോര്‍ട്ട്' പ്രകാരം അന്താരാഷ്ട്ര സന്ദര്‍ശകര്‍ ഏറ്റവുമധികം തുക ചിലവഴിക്കുന്ന ലോകത്തിലെ മൂന്നാമത്തെ മികച്ച നഗരമാണ് ദുബായ്. ശുഭാപ്തി വിശ്വാസം നിലനിര്‍ത്തണമെന്നും ബിസിനസുകള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആളുകള്‍ എങ്ങനെ ഭക്ഷണത്തിനുള്ള വക കണ്ടെത്തുമെന്നും ഷേഖ് അഹമ്മദ് ചോദിക്കുന്നു. എന്നന്നേക്കുമായി ലോക്ക്ഡൗണില്‍ തുടരുക സാധ്യമല്ല. അധികാരികള്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പതുക്കെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തും. എന്നാല്‍ എപ്പോഴാണ് ഇത് അവസാനിക്കുകയെന്ന കാര്യത്തെ കുറിച്ച് ആര്‍ക്കും അറിയില്ലെന്നും ഷേഖ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

Author

Related Articles