News

30 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി എമിറേറ്റ്‌സ് എയര്‍ലൈന്‍ നഷ്ടം രേഖപ്പെടുത്തി; 3.4 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ദുബൈ: എമിറേറ്റ്‌സ് എയര്‍ലൈനിന് മുപ്പതാണ്ടിലേറെ കാലത്തിന് ശേഷം ആദ്യമായി നഷ്ടം സംഭവിച്ചു. കൊവിഡ് കാലത്തെ തിരിച്ചടിയാണ് കമ്പനിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടത്. 3.4 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനി കൂടിയായ എമിറേറ്റ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസത്തെ കണക്കാണിത്. ആര്‍ക്കും ഭാവി പ്രവചിക്കാനാവില്ലെങ്കിലും കൊവിഡ് വാക്‌സിന്‍ ലഭ്യമായിക്കഴിഞ്ഞാല്‍ വലിയ ഉയര്‍ച്ച നേടാനാവുമെന്ന് വിശ്വസിക്കുന്നതായി കമ്പനിയുടെ ചെയര്‍മാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മഖ്ദൂം പറഞ്ഞു.

എമിറേറ്റ്‌സിന്റെ വരുമാനം 75 ശതമാനം ഇടിഞ്ഞ് 3.2 ബില്യണ്‍ ഡോളറിലേക്കെത്തി. ആദ്യത്തെ ആറ് മാസം 15 ലക്ഷം യാത്രക്കാര്‍ മാത്രമാണ് എയര്‍ലൈനിന്റെ സേവനം ഉപയോഗിച്ചത്. ഇതേ കാലത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായ ഉപഭോക്താക്കളെ എണ്ണത്തില്‍ നിന്ന് 95 ശതമാനം ഇടിവുണ്ടായി. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് 81334 ലേക്കെത്തിച്ചുവെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Author

Related Articles