News

ലോക്ക്ഡൗണ്‍ കാലത്ത് വേതനം വെട്ടിക്കുറക്കരുത്; മുഴുവന്‍ വേതനം നല്‍കാത്ത കമ്പനികള്‍ ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ് കോടതിയില്‍ ഹാജരാക്കണം: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് കമ്പനികള്‍ വേതനം വെട്ടിക്കുറക്കരുതെന്ന നിര്‍ദ്ദേശത്തിലുറച്ച് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയില്‍ ഈ നിലപാടിന് വേണ്ടി കേന്ദ്രം അതിശക്തമായി വാദിച്ചു.  മുഴുവന്‍ വേതനം നല്‍കാന്‍ സാധിക്കില്ലെന്ന് പറയുന്ന കമ്പനികള്‍ ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

മാര്‍ച്ച് 29 ന് പുറത്തിറക്കിയ ഉത്തരവ് താത്കാലികമായി സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ളതാണ്. കരാര്‍ ജീവനക്കാരുടെയും ദിവസവേതന തൊഴിലാളികളുടെയും സംരക്ഷണത്തിന് വേണ്ടിയാണ് ഇത് പുറത്തിറക്കിയത്. മെയ് 18 മുതല്‍ ഈ ഉത്തരവ് പിന്‍വലിച്ചതാണെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.

കേന്ദ്ര നിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജി ഉത്തരവിനായി മാറ്റി. അതുവരെ വേതനം വെട്ടിക്കുറയ്ക്കുന്ന കമ്പനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 12 ന് ഈ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറയും. ഇഎസ്‌ഐ ഫണ്ട് ഉപയോഗിച്ച്  തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിക്കൂടേ എന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നെങ്കിലും ഈ പണം വകമാറ്റാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി.

Author

Related Articles