News

ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തില്‍ ഇടിവ്; കൊറോണ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും വെല്ലുവിളി; കണക്കുകള്‍ പറയുന്നത് ഇങ്ങനെ; ചൈനയ്ക്ക് ഉണ്ടായ ആഘാതം ഇന്ത്യക്ക് ഗുണമാകുമെന്ന വിലയിരുത്തലിന് വിരാമം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ആഘാതത്തില്‍  ഇന്ത്യയുടെ കയറ്റുമതി ഇറക്കുമതി വ്യാപാരത്തിന് ജനുവരി മാസത്തില്‍ തിരിച്ചടികള്‍ നേരിട്ടതായി റിപ്പോര്‍ട്ട്.  ജനുവരിയില്‍ രാജ്യത്തെ കയറ്റുമതി വ്യാപാരം ഏറ്റവും വലിയ തളര്‍ച്ചയില്‍ അകപ്പെട്ടു. ഇതോടെ ഇന്ത്യയുടെ വ്യാപാര കമ്മി ജനുവരിയില്‍  ഉയര്‍ന്നുവെന്നുമാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  

ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തില്‍ 1.7 ശതമാനത്തോളം ഇടിവാണ് ജനുവരി മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  മാത്രമല്ല ഇറക്കുമതിയില്‍  0.75 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ഇറക്കുമതിയില്‍ നേരിയ ഇടിവും, കയറ്റുമതിയില്‍ വന്‍ ഇടിവും രേഖപ്പെടുത്തിയതോടെ രാജ്യത്തെ വ്യാപാര കമ്മി 1.7 ശതമാനത്തോളം തളര്‍ച്ച നേരിട്ടു.  ഇതിന്റെ ആഘാതം വരും നാളുകളില്‍  നീണ്ടുനില്‍ക്കാനുള്ള എല്ലാ സാധ്യകളുമാണ് ഇപ്പോള്‍ രൂപപ്പെട്ടുവരുന്നത്.  

 കൊറോണ വൈറസിന്റെ ആഘാതത്തില്‍ രാജ്യത്തെ എല്ലാ മേഖലകളും തളര്‍ച്ചയിലേക്ക് വഴുതി വീണു. രാജ്യത്തെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ  കയറ്റുമതി വ്യാപാരത്തില്‍ അഞ്ച് ശതമാനം ഇടിവും, ജ്വല്ലറി വ്യവസായത്തിലും, രത്‌ന വ്യപാരത്തിലെ കയറ്റുമതിയിലും 11.6 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ഫാര്‍മ്മസ്യൂട്ടിക്കല്‍ കയറ്റുമതിയില്‍  12.4 ശതമാനം ഇടിവും,  ഇലക്ട്രോണിക്‌സ് മേഖലയിലെ കയറ്റുമതിയില്‍  32.8 ശതമാനം ഇടിവും,  പെട്രോളിയം ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍  മൂന്ന് ശതമാനം ഇടിവും,  കെമിക്കല്‍ മേഖലയിലെ കയറ്റുമതിയില്‍ 2.5 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.  

എന്നാല്‍  ഇന്ത്യ കൂടുതലും ആശ്രയിക്കുന്ന ഇറക്കുമതി  ഉത്പ്പന്നങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.  കല്‍ക്കരയില്‍ 24.4 ശതമാനം ഇടിവും,  കെമിക്കല്‍ ഉത്പ്പന്നങ്ങളില്‍ 12 ശതമാനവും, ഇലക്ട്രോണിക്്‌സ് ഉത്പ്പന്നങ്ങളില്‍ 4.7 ശതമാനം ഇടിവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ ആഭ്യന്തര വ്യവസായ മേഖലയും ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് വഴുതി വീഴുകയും ചെയ്തു.

Author

Related Articles