News

ഗൂഗിള്‍ പ്ലേസ്റ്റോറിലെ ആപ്ലിക്കേഷനുകള്‍ ഫേസ്ബുക്ക്,ട്വിറ്റര്‍ ഉപയോക്താക്കളുടെ ഡാറ്റകള്‍ ചോര്‍ത്തി

ന്യൂയോര്‍ക്ക്:  ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഫേസ്ബുക്ക് ,ട്വിറ്റര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കും ട്വിറ്ററും ലോഗിന്‍ ചെയ്യുമ്പോഴാണ്  ഈ ആപ്ലിക്കേഷനുകള്‍ക്ക് പ്രവേശനം സാധ്യമായത്. വണ്‍ ഓഡിയന്‍സ്,മോബിബേണ്‍,സോഫ്റ്റ് വെയര്‍ ഡവലപ്പ്‌മെന്റ് കിറ്റ്‌സ് എന്നിവയ്ക്ക് രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും ഇ-മെയില്‍ വിലാസങ്ങള്‍ ,യൂസര്‍ ഐഡികള്‍,സമീപകാല പോസ്റ്റുകള്‍ എന്നിവയിലേക്ക് പ്രവേശനം ലഭ്യമായതെന്ന് ഗവേഷകര്‍ കണ്ടെത്തി. ആപ്ലിക്കേഷന്‍ വഴി വിവരങ്ങള്‍ നഷ്ടമായവരെ ഇക്കാര്യം അറിയിക്കുമെന്ന് ഫേസ്ബുക്ക് ,ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു. മൂന്നാംകക്ഷി ഗവേഷകരാണ് ഫേസ്ബുക്കിനെയും ട്വിറ്ററിനെയും വിവരമറിയിച്ചത്. ഇതനുസരിച്ച് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്ലാറ്റ്‌ഫോമുകള്‍ക്ക് എതിരെയും നടപടി സ്വീകരിച്ചു.

അതേസമയം നിലവില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതായി തെളിവുകളില്ലെന്നും ഫേസ്ബുക്കില്‍ സമാഹരിച്ച് സൂക്ഷിക്കാനിടയുള്ള ഡാറ്റ ഇല്ലാതാക്കാന്‍ തങ്ങള്‍ ആവശ്യപ്പെടുമെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. ഇക്രായ്ത്തില്‍ ഓഡിറ്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഉപയോക്താക്കളുടെ ഡാറ്റാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങളാണ് ഫേസ്ബുക്കിനെതിരെ നിലനില്‍ക്കുന്നത്. കേംബ്രിഡ്ജ് അനലിറ്റയ്ക്ക് ഫേസ്ബുക്കിലെ 87 മില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഫേസ്ബുക്ക് പിന്തുണ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ആന്‍ഡ്രോയിഡ് ആപ്പുകളുടെ ഈ ചോര്‍ത്തലും വലിയ ചര്‍ച്ചയാകും. കാരണം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഒരിക്കലും സുരക്ഷിതമല്ലെന്നാണ് വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നത്.

Author

Related Articles