News

ഫെയ്സ്ബുക്കിന്റെ ലാഭത്തില്‍ വര്‍ധനവ്; 17 ശതമാനം ഉയര്‍ന്നു

ന്യൂയോര്‍ക്ക്: വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ നിരവധി രേഖകള്‍ പുറത്തുവന്നിട്ടും ഫെയ്സ്ബുക്കിന്റെ ലാഭ കണക്കുകള്‍ പുറത്ത്. കഴിഞ്ഞ പാദത്തില്‍ ഉയര്‍ന്ന ലാഭം നേടിയതായി കമ്പനി അറിയിച്ചു. സാമ്പത്തിക നേട്ടത്തിനാണ് കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്ന് വാദിക്കുന്ന ഫെയ്സ്ബുക്കിന്റേത് എന്ന തരത്തിലുള്ള രേഖകളാണ് അടുത്തിടെ പുറത്തുവന്നത്.

ഉപയോക്താക്കളുടെ സുരക്ഷയേക്കാള്‍ കൂടുതല്‍ സാമ്പത്തിക നേട്ടത്തിനാണ് കമ്പനി കൂടുതല്‍  പ്രാധാന്യം നല്‍കുന്നത് എന്ന് വാദിക്കുന്ന ചോര്‍ത്തിയ രേഖകള്‍ വാര്‍ത്താമാധ്യമങ്ങളുടെ കൂട്ടായ്മയാണ് പുറത്തുകൊണ്ടുവന്നത്. ഫെയ്സ്ബുക്കിന്റേത് എന്ന തരത്തിലുള്ള ചോര്‍ത്തിയ ആഭ്യന്തര രേഖകളാണ് എപി ഉള്‍പ്പെടെയുള്ള വാര്‍ത്താമാധ്യമങ്ങള്‍ക്ക് ലഭിച്ചത്. കമ്പനിയുടെ വിശ്വാസ്യതയെ വരെ ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴാണ് കമ്പനിയുടെ ലാഭകണക്കുകള്‍ പുറത്തുവന്നത്.

ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 17 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 919 കോടി ഡോളറാണ് ഇക്കാലയളവിലെ അറ്റാദായം. പരസ്യത്തിലൂടെയാണ് ഈ വരുമാനം ലഭിച്ചത്.  മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തില്‍ 785 കോടി ഡോളറിന്റെ വര്‍ധനാണ് ഉണ്ടായത്. വരുമാനത്തില്‍ 35 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ഓഹരിമൂല്യത്തില്‍ 2.5 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായും കമ്പനി അറിയിച്ചു. ഓണ്‍ലൈന്‍ വിദ്വേഷം, തീവ്രവാദം എന്നിവയെ പ്രോത്സാഹിപ്പിച്ചു, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു, തുടങ്ങി നിരവധി ആരോപണങ്ങളാണ് ഫെയ്സ്ബുക്ക് നേരിടുന്നത്. പകരം സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് കമ്പനി കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് രേഖകളെ ഉദ്ധരിച്ച് വാര്‍ത്താമാധ്യമങ്ങളുടെ കൂട്ടായ്മ ആരോപിക്കുന്നു.

Author

Related Articles