News

അതിവേഗ റെയില്‍പദ്ധതി മൂന്ന് വര്‍ഷത്തിനകം;നിക്ഷേപത്തിന് രാജ്യാന്തര ഏജന്‍സികള്‍

തിരുവനന്തപുരം: അതിവേഗ റെയില്‍പദ്ധതി കേരളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്ക് വേണ്ടിവരുന്ന പദ്ധതിയായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആകാശ സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കും. ഭൂമി ഏറ്റെടുത്താല്‍ മൂന്ന് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഈ പദ്ധതിയില്‍ നിക്ഷേപമിറക്കാന്‍ രാജ്യാന്തര ഏജന്‍സികള്‍ തയ്യാറായിട്ടുണ്ട്. റെയില്‍പാത മാത്രമല്ല സമാനരീതിയില്‍ പുതിയ റോഡ് സര്‍വീസും ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.അഞ്ച് ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കും.

നാല് മണിക്കൂര്‍ സമയം കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് എത്താന്‍ സാധിക്കും. 1457 രൂപയാണ് യാത്രാചെലവ് വരിക. 2024-25 വര്‍ഷത്തോടെ 6775 യാത്രികരും 2051ല്‍ ഒരു ലക്ഷത്തിലധികം യാത്രികരെയുമാണ് പ്രതീക്ഷിക്കുന്നത്. പത്ത് സ്‌റ്റേഷനുകളും 28 ഫീഡര്‍ സ്റ്റേഷനുകളുമുണ്ടാകും. ഹ്രസ്വദൂര ട്രെയിനുകളും രാത്രികാലങ്ങളില്‍ ചരക്ക് ഗതാഗതത്തിന് റോറോ സര്‍വീസുമുണ്ടാകും. ടിക്കറ്റ് ചാര്‍ജിന്റെ മൂന്നിലൊന്ന് ടിക്കറ്റ് ഇതര വരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നു. നിര്‍മാണ വേളയില്‍ അമ്പതിനായിരം പേര്‍ക്കും സ്ഥിരമായി പതിനായിരം പേര്‍ക്കും തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണിത്. ജൈക്ക ഉള്‍പ്പെടെയുള്ള ഏജന്‍സികളില്‍ നിന്ന് ചുരുങ്ങിയ പലിശയ്ക്ക് നാല്‍പത് മുതല്‍ അമ്പത് വര്‍ഷത്തെ തിരിച്ചടവ് കാലയളവിനുള്ള സമയം ലഭിക്കും. ചര്‍ച്ച പുരോഗമിക്കുന്നു.ടൗണ്‍ഷിപ്പുകളുടെ നിര്‍മാണത്തിന് പല നിക്ഷേപകരും മുന്നോട്ട് വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Author

Related Articles