News

ഇനി ആര്‍ടിഓ ഓഫീസുകളിലും ഫാസ്റ്റ്ടാഗ്

കൊച്ചി: ടോള്‍പ്ലാസകളില്‍ ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ ആര്‍ടിഓ ഓഫീസുകളിലും ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കാന്‍ നീക്കം. ഇത് സംബന്ധിച്ച് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഫാസ്റ്റ്ടാഗ് ഡിസംബര്‍ പതിനഞ്ച് മുതല്‍ നിര്‍ബന്ധമാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമാണ് ഇതുവരെയും ഫാസ്റ്റ്ടാഗ് പതിപ്പിച്ചിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കുന്നത്. ജനുവരി 15 മുതല്‍ ആര്‍ടിഓ ഓഫീസുകളില്‍ ഫാസ്റ്റ്ടാഗ് കൗണ്ടര്‍ തുടങ്ങും. ടോള്‍പ്ലാസയില്‍ ഫാസ്റ്റ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. 

ഫാസ്റ്റ് ടാഗ് പര്‍ച്ചേസ് ചെയ്യാന്‍ ഉപഭോക്താക്കള്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും രജിസ്ട്രേഷന്‍ നമ്പറും നല്‍കേണ്ടതാണ്. ബാങ്ക് /വാലറ്റുകളില്‍  ആവശ്യത്തിന് പണം ലഭ്യമാണെങ്കില്‍ ഫാസ്റ്റ്ടാഗ് ഇടക്കിടെ റീചാര്‍ജ് ചെയ്യേണ്ടതില്ല. വരും നാളുകളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ടോള്‍പ്ലാസകളില്‍ മാത്രമല്ല കേരളത്തിലെ പെട്രോള്‍,ഡീസല്‍ പമ്പുകളിലും സ്വീകരിക്കുന്നതാണ്. കാത്തുകെട്ടി നില്‍ക്കാതെ ഇന്ധനം നിറച്ചുപോകാനുള്ള ഈ സംവിധാനം ഒരുപാട് സമയം നഷ്ടപ്പെടാതിരിക്കാനും സഹായിക്കുന്നു.

വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പതിപ്പിക്കുന്ന സ്റ്റിക്കര്‍ റീചാര്‍ജ് ചെയ്ത് ഇന്ധനം നിറയ്ക്കുന്ന രീതിയാണിത്. ടോള്‍പ്ലാസകളിലെ ഫാസ്റ്റ്ടാഗിന് സമാനമായ രീതിയാണിത്.ഒരു ലിറ്റര്‍ ഇന്ധനത്തിന്റെ വില മുതല്‍ പരമാവധി എത്ര വേണമെങ്കിലും റീ ചാര്‍ജ് ചെയ്യാം.ഇരുചക്രവാഹനങ്ങള്‍ക്ക് അനുയോജ്യമായ ചെറിയ ഫാസ്റ്റ്ടാഗ് സ്റ്റിക്കറുകളും ലഭിക്കും. പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഫാസ്റ്റ്ടാഗിന്റെ ചിത്രം എടുത്താല്‍ ഇന്ധനം നിറയ്ക്കാം. പണം പ്രത്യേകിച്ച് നല്‍കേണ്ടതില്ല. ഫാസ്റ്റ്ടാഗില്‍ നിന്ന് താനെ പണം കുറഞ്ഞുകൊള്ളു. 

Author

Related Articles