News

103.54 കോടി രൂപ ശമ്പളം വാങ്ങുന്ന തൊഴിലാളി-ജീപ്പിന്റെ മേധാവി മൈക്ക് മാന്‍ലി!

ഐക്കണിക്ക് വാഹന മോഡലായ ജീപ്പിന്റെ നിര്‍മ്മാതാക്കളാണ് ഇറ്റാലിയന്‍-അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടോമൊബൈല്‍സ് എഫ് സി എ. ഈ കമ്പനിയുടെ മേധാവി മൈക്ക് മാന്‍ലിക്കു കഴിഞ്ഞ വര്‍ഷം പ്രതിഫലമായി ലഭിച്ചത് ഏകദേശം 103.54 കോടി രൂപ ആണ്. മാന്‍ലിക്കു വാര്‍ഷിക പ്രതിഫലമായി പരമാവധി 1.40 കോടി യൂറോ (ഏകദേശം 109.15 കോടി രൂപ) അനുവദിക്കാനാണ് എഫ് സി എ ലക്ഷ്യമിട്ടിരുന്നത്.

2018 ജൂലൈയിലാണു മൈക്ക് മാന്‍ലി എഫ് സി എയുടെ സാരഥ്യം ഏറ്റെടുക്കുന്നത്. സെര്‍ജിയൊ മാര്‍ക്കിയോണിയുടെ വിയോഗത്തെതുടര്‍ന്നായിരുന്നു അത്. 14.30 ലക്ഷം യൂറോ(11.15 കോടി രൂപ)യായിരുന്നു 2019ലെ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരുന്നത്. ബോണസായി 12 ലക്ഷം യൂറോ(9.36 കോടിയോളം രൂപ)യും ദീര്‍ഘകാല ആനൂകൂല്യമായി 88 ലക്ഷം യൂറോ(ഏകദേശം 68.61 കോടി രൂപ)യും മാന്‍ലിക്ക് അനുവദിച്ചതായി എഫ് സി എ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.

എഫ് സി എ ചെയര്‍മാനായ ജോണ്‍ എല്‍കന് 2019 ല്‍ അടിസ്ഥാന ശമ്പളമായി 8.93 ലക്ഷം യൂറോ (അഥവാ 6.96 കോടി രൂപ)യാണു ലഭിച്ചത്. ദീര്‍ഘകാല ആനുകൂല്യമെന്ന നിലയിലുള്ള 22.80 ലക്ഷം യൂറോ(ഏകദേശം 17.78 കോടി രൂപ) കൂടി ചേരുന്നതോടെ എല്‍കന്റെ മൊത്തം പ്രതിഫലം 38.50 ലക്ഷം യൂറോ(30.02 കോടിയോളം രൂപ) ആയി ഉയരും.

ആഗോളതലത്തിലെ വ്യാപാരമാന്ദ്യം മുന്‍നിര്‍ത്തി ഫ്രഞ്ച് ബ്രാന്‍ഡായ പ്യുഷൊയുടെ നിര്‍മാതാക്കളായ പി എസ് എയുമായി സഹകരിക്കാന്‍ ഫിയറ്റ് ക്രൈസ്ലര്‍ കഴിഞ്ഞ ഡിസംബറില്‍ തീരുമാനിച്ചിരുന്നു; ഇതോടെ ലോക കാര്‍ നിര്‍മാതാക്കളില്‍ എഫ്സിഎ - പിഎസ്എ സഖ്യം നാലാം സ്ഥാനത്തേക്ക് ഉയരും.

Author

Related Articles