News

യുഎസ് ഓഹരി വിപണിയിലെ ലിസ്റ്റിംഗ് നീട്ടിവച്ച് ഫ്‌ലിപ്കാര്‍ട്ട്; ഐപിഒ മൂല്യം 70 ബില്യണ്‍ ഡോളറായി ഉയര്‍ത്തി

വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഇ-കൊമേഴ്സ് സ്ഥാപനം ഫ്‌ലിപ്കാര്‍ട്ടിന്റെ യുഎസ് ഓഹരി വിപണിയിലെ ലിസ്റ്റിംഗ് ഈ വര്‍ഷം ഉണ്ടാകില്ല. 2023ല്‍ ആയിരിക്കും ഫ്‌ലിപ്കാര്‍ട്ട് ഐപിഒ. കമ്പനിയുടെ മൂല്യം ഇനിയും ഉയര്‍ത്തുക എന്നതാണ് ഐപിഒ നീട്ടിവെച്ചതിലൂടെ ലക്ഷ്യമിടുന്നത്.

ഐപിഒ മൂല്യം 50 ബില്യണ്‍ ഡോളറില്‍ നിന്ന് 60-70 ബില്യണായി കമ്പനി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ പുതുതായി ആരോഗ്യ സേവന രംഗത്ത് അവതരിപ്പിച്ച ഹെല്‍ത്ത് പ്ലസ് ആപ്പ്, ട്രാവല്‍ ബുക്കിംഗ് സേവനം തുടങ്ങിയവയില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യന്‍ ട്രാവല്‍ ബുക്കിംഗ് പ്ലാറ്റ്ഫോം ക്ലിയര്‍ ട്രിപ്പിനെ കഴിഞ്ഞ വര്‍ഷമാണ് ഫ്‌ലിപ്കാര്‍ട്ട് ഏറ്റെടുത്തത്.

റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ വിപണി സാഹചര്യവും മാറി ചിന്തിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3.6 ബില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെ ഫ്‌ലിപ്കാര്‍ട്ടിന്റെ മൂല്യം 37.6 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. രാജ്യത്ത് കഴിഞ്ഞ ഉത്സവ സീസണില്‍ 62 ശതമാനം വിപണി വിഹിതവുമായി ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ ഒന്നാമതായിരുന്നു ഫ്‌ലിപ്കാര്‍ട്ട്. 2030 ഓടെ ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണി 350 ബില്യണ്‍ യുഎസ് ഡേളറിന്റേതായി ഉയരുമെന്നാണ് പ്രവചനം.

Author

Related Articles