News

എഫ്‌സിഎ മുന്നേറ്റം; വിദേശനാണ്യ ശേഖരം 7.779 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നു

മുംബൈ: നവംബര്‍ 6 ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ വിദേശനാണ്യ ശേഖരം 7.779 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 568.494 ബില്യണ്‍ ഡോളറിലെത്തി. ഒക്ടോബര്‍ 30 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ധനം 183 മില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 560.715 ബില്യണ്‍ ഡോളറായിരുന്നു. റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍, കരുതല്‍ ധനത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്റ് ആസ്തികളില്‍ (എഫ്‌സിഎ) വലിയ വര്‍ദ്ധനയുണ്ടായി.

എഫ്‌സിഎകള്‍ 6.403 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 524.742 ബില്യണ്‍ ഡോളറിലേക്ക് എത്തി. ഡോളര്‍ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന വിദേശ കറന്‍സി ആസ്തിയില്‍ വിദേശ വിനിമയ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഡോളര്‍ ഇതര യൂണിറ്റുകളുടെ വിലമതിപ്പിന്റെയോ മൂല്യത്തകര്‍ച്ചയുടെയോ ഫലം കൂടി ഉള്‍പ്പെടുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കണക്കുകള്‍ പ്രകാരം നവംബര്‍ 6 ന് അവസാനിച്ച ആഴ്ചയില്‍ സ്വര്‍ണ്ണ ശേഖരം 1.328 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 37.587 ബില്യണ്‍ ഡോളറിലെത്തി. അന്താരാഷ്ട്ര നാണയ നിധിയുമായുളള (ഐഎംഎഫ്) പ്രത്യേക ഡ്രോയിംഗ് അവകാശം ആഴ്ചയില്‍ 7 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 1.488 ബില്യണ്‍ ഡോളറിലെത്തി. ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ സ്ഥാനം 40 മില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 4.676 ബില്യണ്‍ ഡോളറായി.

Author

Related Articles